സ്വന്തം ലേഖകൻ

ബെർലിൻ :- നിരവധി വർഷങ്ങൾ നീണ്ടുനിന്ന നിർമാണപ്രവർത്തനങ്ങൾക്ക് ശേഷം ബർലിനിലെ ബ്രാൻഡൻബർഗ് വില്ലി ബ്രാൻറ്റ് എയർപോർട്ട് ശനിയാഴ്ച പ്രവർത്തനമാരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി ആക്ടിവിസ്റ്റുകളാണ് രംഗത്തെത്തിയത്. നിരവധിപേർ പ്ലക്കാർഡുകളുമായി ടെർമിനലുകളിലും മറ്റും പ്രതിഷേധിച്ചു. മറ്റുചിലർ പെൻഗ്വിൻ പക്ഷിയുടെ വസ്ത്രം ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. 2006ലാണ് എയർപോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആദ്യമായി ആരംഭിച്ചത്. 2011 ൽ എയർപോർട്ട് തുറക്കാനാണ് തീരുമാനിച്ചതെങ്കിലും, ടെക്നിക്കൽ പരമായും, കൺസ്ട്രക്ഷൻ പരമായും നിരവധി പ്രശ്നങ്ങൾ ഉടലെടുത്തതാണ് തുടക്കം നീണ്ടു പോകുവാനുള്ള കാരണം. എയർപോർട്ടിന്റെ നിർമാണപ്രവർത്തനങ്ങൾ നീളുന്നത് ജർമ്മനിയുടെ കാര്യക്ഷമതയെ തന്നെ ബാധിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കെല്ലാം തന്നെയാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.

എയർപോർട്ടിൽ ആദ്യമായി ലാൻഡ് ചെയ്തത് ഒരു ഈസി ജറ്റ് ഫ്ലൈറ്റ് ആണ്. ജർമനിയുടെ പ്രധാന വിമാനത്താവളമായ ടെഗെൽ എയർപോർട്ടിൽ നിന്നുമുള്ള ഒരു സ്പെഷ്യൽ സർവീസ് ആയിരുന്നു ഇത്. അതിനുശേഷം ഒരു ലുഫ്താൻസയുടെ ഫ്ലൈറ്റും ഉടൻ തന്നെ ലാൻഡ് ചെയ്തു. കൊറോണ മൂലം ഉള്ള പ്രശ്നങ്ങൾ എയർപോർട്ട് ഇൻഡസ്ട്രിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ലുഫ്താൻസ സി ഇ ഒ കാർസ്റ്റൻ സ്ഫോർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ എയർപോർട്ട് തുറന്നത് ഈ മേഖലയ്ക്ക് പുതിയ ഉത്തേജനം പകരും എന്നും അദ്ദേഹം പറഞ്ഞു.

എയർപോർട്ട് മൂലമുണ്ടാകുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്കെതിരെ ആണ് നിരവധി ആക്ടിവിസ്റ്റുകൾ പ്രതിഷേധം നടത്തിയത്. കൊറോണ ബാധ വളരെ സാരമായി തന്നെ സാമ്പത്തിക മേഖലയെ എല്ലാം തന്നെ ബാധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ജർമനിയിലെ പുതിയ എയർപോർട്ടിൻെറ ആരംഭം.