ന്യൂസ് ഡെസ്ക് മലയാളം യുകെ

1848 -ൽ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ദുഷ്കരമായ പ്രതിസന്ധി യാണ് എൻ എച്ച് എസ് അഭിമുഖീകരിക്കുന്നത്. ജൂനിയർ ഡോക്ടർമാർ നാളെ മുതൽ പ്രഖ്യാപിച്ചിരിക്കുന്ന സമരം 6 ദിവസമാണ് നീണ്ടുനിൽക്കുന്നത്. കോവിഡും മറ്റ് പണിമുടക്കകൾ മൂലം എൻഎച്ച് എസിലെ വെയിറ്റിംഗ് ലിസ്റ്റ് നിലവിൽ തന്നെ വളരെ കൂടുതലാണ്. അതിൻറെ കൂടെ നാളെ മുതൽ നടക്കാനിരിക്കുന്ന പണിമുടക്ക് എൻഎച്ച്എസിന്റെ താളം തെറ്റിക്കും.

ബുധനാഴ്ച മുതൽ ജൂനിയർ ഡോക്ടർമാർ നടത്താനിരിക്കുന്ന പണിമുടക്ക് രോഗി പരിചരണത്തെ കാര്യമായി ബാധിക്കുമെന്ന് മെഡിക്കൽ ഡയറക്ടർ സർ സ്റ്റീഫൻ പോവിസ് മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ ആശുപത്രികളിൽ കോവിഡ്, ഇൻഫ്ലുവൻസ , മറ്റ് ശൈത്യകാല രോഗങ്ങൾ ബാധിച്ചവരുടെ തിരക്ക് കൂടുതലാണ് . പണിമുടക്ക് മുൻ നിശ്ചയപ്രകാരം നടക്കുകയാണെങ്കിൽ എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്കായിരിക്കും നാളെ തുടങ്ങുക.


ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജൂനിയർ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ മിക്ക ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും. ക്രിസ്മസിന് മുമ്പ് നടത്തിയ മൂന്ന് ദിവസത്തെ പണിമുടക്കിൽ 88,000 അപ്പോയിന്റമെന്റുകളാണ് റദ്ദാക്കേണ്ടതായി വന്നത്. പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് നടക്കുകയാണെങ്കിൽ ഇതിൻറെ ഇരട്ടിയോളം അപ്പോയിന്റ്ന്മെന്റുകൾ ആണ് മുടങ്ങുക എന്നാണ് വിലയിരുത്തപ്പെടുന്നത്. 35 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരം നടത്തുന്നത്.