ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന എന്‍എച്ച്എസ് ഡോക്ടറും യുകെയില്‍ നിന്നുള്ള ഫാര്‍മസിസ്റ്റും നടത്തിയത് നാസി ശൈലിയിലുള്ള പ്രവര്‍ത്തനമെന്ന് വെളിപ്പെടുത്തല്‍. തടവുകാരുടെ ശരീരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അവയവങ്ങള്‍ എടുത്ത് ഗുരുതരമായി പരിക്കേറ്റ തീവ്രവാദികള്‍ക്ക് നല്‍കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. 2014ല്‍ ഐസിസില്‍ ചേരാന്‍ സിറിയിയിലേക്ക് കടന്ന ഇസ്സാം അബുവന്‍സ എന്ന എന്‍എച്ച്എസ് ഡോക്ടറും മുഹമ്മദ് അന്‍വര്‍ മിയാ എന്ന ഫാര്‍മസിസ്റ്റുമാണ് ഇവര്‍. 40 കാരനായ അബുവന്‍സ ഷെഫീല്‍ഡ് സ്വദേശിയാണ്. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഇംഗ്ലണ്ടില്‍ ഉപേക്ഷിച്ചിട്ടാണ് അബുവന്‍സ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയത്. പിന്നീട് ഇയാളെ ഐസിസ് ആരോഗ്യ മന്ത്രിയായി അവരോധിച്ചു.

ബര്‍മിംഗ്ഹാം സ്വദേശിയാണ് മുഹമ്മദ് അന്‍വര്‍ മിയാ. ഇവര്‍ ഒരുമിച്ചാണ് തടവുകാരുടെ അവയവങ്ങള്‍ നീക്കം ചെയ്തത്. തടവുകാര്‍ക്കു നേരെ ഇവര്‍ ചെയ്ത ക്രൂരതകള്‍ ഐസിസ് തീവ്രവാദികള്‍ പോലും എതിര്‍ത്തിരുന്നുവത്രേ! സിറിയന്‍ സര്‍ക്കാരുമായി നടക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ പിടിക്കപ്പെടുന്ന സൈനികരില്‍ നിന്നും സിവിലിയന്‍സില്‍ നിന്നും ഇവര്‍ ആന്തരികാവയവങ്ങള്‍ അറുത്തെടുക്കുമായിരുന്നത്രെ. ഇങ്ങനെ അപഹരിക്കുന്ന അവയവങ്ങള്‍, ഗുരുതരമായി പരിക്കേറ്റ് അവയവമാറ്റം വേണ്ട അവസ്ഥയിലുള്ള ഐസിസ് പോരാളികള്‍ക്ക് വെച്ചുപിടിപ്പിക്കുകയോ അല്ലെങ്കില്‍ കരിഞ്ചന്തയില്‍ വിറ്റഴിച്ച് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിലേക്ക് മുതല്‍ക്കൂട്ടുകയോ ചെയ്യുകയായിരുന്നു പതിവ്.

തടവുകാരെ ഭയപ്പെടുത്താന്‍ അവയവങ്ങള്‍ ജയില്‍ സെല്ലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബുവന്‍സയുടെ നേതൃത്വത്തിലുള്ള 10 അംഗ മെഡിക്കല്‍ സംഘം തടവുകാരില്‍ രാസ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതു വിധത്തിലുള്ള പരീക്ഷണമാണ് നടന്നതെന്ന വിവരങ്ങള്‍ വ്യക്തമല്ല. ഐസിസ് കേന്ദ്രങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ‘സൗണ്ട് ആന്‍ഡ് പിക്ച്ചര്‍’ എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ ക്രൂരപീഡനങ്ങളുടെ വിവരങ്ങള്‍ പുറം ലോകത്തിന് കൈമാറിയത്.