ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. 25 വർഷമായി എൻ എച്ച് എസിൽ ജോലി ചെയ്ത ഡോ.ഇർഫാൻ ഹലീമാണ് വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. പകർച്ചവ്യാധി രൂക്ഷമായതോടെ കുടുംബത്തിൽ നിന്ന് മാസങ്ങളോളം മാറി നിന്ന ഇർഫാന്റെ മരണം എൻ എച്ച് എസിന് തീരാനഷ്ടമാണ്. ആരോഗ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നാലു കുട്ടികളുടെ അച്ഛനായ ഇർഫാൻ സ്വന്തം കുടുംബത്തിൽ നിന്ന് മാറി നിന്നത്. ഒടുവിൽ കോവിഡിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.

നവംബർ 14 ഞായറാഴ്ച രാത്രി 7.51നായിരുന്നു ഇർഫാന്റെ അന്ത്യം. സ്വിൻഡൺ ആശുപത്രി ഐസിയുവിൽ രണ്ടാഴ്ച ചികിത്സയിലായിരുന്ന ഇർഫാനെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ദി റോയൽ ബ്രോംപ്റ്റൺ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. “15 വർഷം നാം ഒരുമിച്ചു കഴിഞ്ഞു. നാലു മക്കളെ എനിക്ക് നൽകി. എന്റെ ജീവിതത്തിലെ ശേഷിക്കുന്ന നാളുകളിൽ നിങ്ങൾ നൽകിയ ഓർമകളാണ് കൂട്ട്.” ഇർഫാന്റെ ഭാര്യ സാലിയ കുറിച്ചു.

കൺസൾട്ടന്റ് ജനറൽ സർജനായി കാൽനൂറ്റാണ്ട് സേവനം അനുഷ്ഠിച്ച ഇർഫാൻ നല്ലൊരു സുഹൃത്തായിരുന്നുവെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി. ഇർഫാന്റെ കുടുംബത്തിന് വേണ്ടി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്‌മീ പേജ് ആരംഭിച്ച ധനസമാഹരണത്തിൽ ഇതുവരെ 50,000 പൗണ്ട് ലഭിച്ചു.