ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതിയ ആശുപത്രികൾ നിർമ്മിക്കുന്നതിന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായും പ്രോപ്പർട്ടി ഡെവലപ്പർമാരുമായും സഹകരിക്കാൻ എൻഎച്ച്എസിനെ അനുവദിക്കണമെന്ന ആവശ്യവുമായി ഹെൽത്ത് സർവീസിലെ ഉദ്യോഗസ്ഥർ. എൻഎച്ച്എസിൽ പുരോഗമനത്തിനായി സ്വകാര്യ ധനകാര്യ സംരംഭങ്ങളുടെ ഡീലുകൾ ഉപയോഗിച്ചതിന് കഴിഞ്ഞ ലേബർ ഗവൺമെൻ്റ് കടുത്ത വിമർശനം നേരിട്ടിരുന്നു. ഇത് കോർപ്പറേഷനുകൾക്ക് ഗണ്യമായ ലാഭമുണ്ടാക്കിയിരുന്നു.

എന്നാൽ പുതിയ ഭരണകൂടത്തോട് രാജ്യത്തെ ആരോഗ്യ സേവന ട്രസ്റ്റുകളെ സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുന്നതിൽ നിന്ന് നിയന്ത്രിക്കുന്ന ട്രഷറി നിയമങ്ങൾ ലഘൂകരിക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിൻ്റെ തലവനായ ജൂലിയൻ ഹാർട്ട്‌ലി. ഇത്തരത്തിലുള്ള ധന സഹായങ്ങൾ എൻഎച്ച്എസിൻെറ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ ഹെൽത്ത് കെയർ പ്രൊവൈഡർമാർ, ലോക്കൽ കൗൺസിലുകൾ തുടങ്ങിയ പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, നിലവിലെ സാഹചര്യത്തിൽ എൻഎച്ച്എസിൻെറ സുസ്ഥിരമായ നടത്തിപ്പിന് ഏറെ സഹായകരമായിരിക്കുമെന്ന് ജൂലിയൻ ഹാർട്ട് ലി പറയുന്നു. എന്നാൽ എൻഎച്ച്എസ് തലവൻെറ ആശയത്തിന് കടുത്ത വിമർശനവും ഉയർന്ന് വരുന്നുണ്ട്. അതേസമയം സമീപകാലങ്ങളിൽ എൻഎച്ച്എസും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം വിജയകരമായ ഉദാഹരണങ്ങളായി ജൂലിയൻ ഹാർട്ട് ലി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അത്തരം സഹകരണങ്ങൾ എൻഎച്ച്എസ് സേവനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു.