ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ നേർ ചിത്രങ്ങൾ കുറെ നാളുകളായി മാധ്യമങ്ങളിൽ വാർത്തകളായി കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ വെയിറ്റിംഗ് ലിസ്റ്റിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനു പുറമെയാണ് ഈ മാസം 15 , 20 തീയതികളിലായി നേഴ്സുമാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം എൻഎച്ച്എസിനെ ഗുരുതര പ്രതിസന്ധിയിലാക്കും .

മതിയായ ജീവനക്കാരുടെ അഭാവം മൂലം കഴിഞ്ഞ വർഷം 30,000 ശസ്ത്രക്രിയകൾ എൻഎച്ച്എസ് റദ്ദാക്കിയതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി രാജ്യത്തെ ആരോഗ്യ സംവിധാനത്തെ കുറിച്ച് പുറത്തു വന്നിരിക്കുന്നത്. റദ്ദാക്കിയ ശസ്ത്രക്രിയകളിൽ പതിനായിരത്തോളം അടിയന്തര ശസ്ത്രക്രിയകളായിരുന്നു. 2500 ക്യാൻസർ രോഗികളുടെയും 8000 കുട്ടികളുടെ ശസ്ത്രക്രിയകളും ഇങ്ങനെ റദ്ദാക്കിയവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

നിലവിൽ എൻഎച്ച്എസ് ജീവനക്കാരുടെ കുറവ് മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 12 വർഷമായി മതിയായ ജീവനക്കാരെ നിയമിക്കുന്നതിലും പരിശീലിപ്പിക്കുന്നതിനും സർക്കാർ തലത്തിൽ പരാജയപ്പെട്ടതാണ് എൻഎച്ച്എസ് പ്രതിസന്ധി രൂക്ഷമായതിന് കാരണമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആരോപിച്ചു.