റിയാദ്: ശ്രീലങ്കന്‍ പ്രവാസിയായ ഡ്രൈവര്‍ക്ക് സൗദി രാജകുടുംബം യാത്രയയപ്പ് നല്‍കിയത് രാജകീയമായി. കഴിഞ്ഞ 33 വര്‍ഷമായി രാജകുടുംബത്തിന്റെ സ്വകാര്യ ഡ്രൈവറായിരുന്നു സാമി എന്ന് വിളിക്കുന്ന വാട്ടി(76)ക്കാണ് രാജകുടുംബം യാത്രയയപ്പ് നല്‍കിയത്.
രാജകുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണദ്ദേഹം ഇത്രയുംനാള്‍ സൗദിയില്‍ കഴിഞ്ഞത്. ഇത്രയും കാലം രാജകുടുംബത്തിലെ ഒരംഗമായാണ് തനിക്ക് തോന്നിയിരുന്നതെന്ന് സാമി പറയുന്നു. കൊട്ടാരത്തില്‍ തനിക്ക് സ്‌നേഹവും വാല്‍സല്യവും സംരക്ഷണവും ബഹുമാനവും നല്ല പെരുമാറ്റവും ലഭിച്ചു. രാജകുമാരന്‍ പ്രിന്‍സ് സാമിയെന്ന് വിളിച്ച് എപ്പോഴും കളിയാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ തന്റെ ഭാര്യയ്ക്കയച്ച പതിനായിരം റിയാല്‍ തന്റെ ഒരു ബന്ധു മോഷ്ടിച്ച വിവരമറിഞ്ഞ് രാജകുമാരന്‍ തന്നെ വിളിച്ച് പതിനായിരം റിയാല്‍ തന്നത് സാമി നന്ദിപൂര്‍വ്വം സ്മരിച്ചു. മരണം വരെ ഇത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമിയില്ലാത്ത കൊട്ടാരത്തെ കുറിച്ച് ഓര്‍ക്കാനാകില്ലെന്ന് സൗദി ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഫണ്ട് ഡയറക്ടറായ അമീര്‍ മന്‍സൂര്‍ ബിന്‍ സാദ് അല്‍ സൗദ് പറഞ്ഞു. പ്രോട്ടോകോള്‍ ലംഘിച്ചാണ് രാജകുടുംബാംഗങ്ങളില്‍ പലരും ചടങ്ങില്‍ പങ്കെടുത്തത്