ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻഎച്ച്എസിന്റെ നെടുംതൂണാണ് നേഴ്സുമാർ . കോവിഡ് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിൽ എൻഎച്ച്എസിന് താങ്ങും തണലുമായത് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാരാണ്. നീണ്ടകാലത്തെ സമരത്തിന് ശേഷം എൻഎച്ച് എസിലെ നേഴ്സുമാർക്ക് ലഭിച്ചത് തുച്ഛമായ ശമ്പള വർദ്ധനവാണ്. 5 % ശമ്പള വർധനവും 1655 പൗണ്ട് ഒറ്റത്തവണയായി നൽകിയതുമാണ് എൻഎച്ച് എസിലെ നേഴ്സുമാർക്ക് കിട്ടിയ ആനുകൂല്യം.

എന്നാൽ എൻഎച്ച്എസിലെ ഡോക്ടർമാർക്ക് നേഴ്സുമാരുമായി താരതമ്യം ചെയ്യുമ്പോൾ 4 ഇരട്ടി ശമ്പള വർദ്ധനവാണ് ലഭിച്ചിരിക്കുന്നത്. 20 ശതമാനം ശമ്പള വർദ്ധനവ് ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നൽകിയതിൽ കടുത്ത അതൃപ്തിയുമായി നേഴ്സിംഗ് യൂണിയനുകൾ രംഗത്തുവന്നു. എൻ എച്ച്സിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള ചിലർക്ക് വീണ്ടും ഉയർന്ന വേതനം നൽകുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന് ഒരു മടിയുമില്ലെന്ന് ആർസിഎൻ ചീഫ് നേഴ്സ് പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. അതേസമയം പൊതുമേഖലയിലെ ഏറ്റവും കുറഞ്ഞ ശമ്പള വർദ്ധനവ് ആണ് തങ്ങൾക്ക് ലഭിച്ചത് എന്ന് അവർ കൂട്ടി ചേർത്തു.

ഡോക്ടർമാർക്ക് നൽകിയ 20 ശതമാനം ശമ്പള വർദ്ധനവ് കാരണം ഭാവിയിൽ നേഴ്സുമാർ കൂടുതൽ മെച്ചപ്പെട്ട വേതനത്തിനു വേണ്ടി സമരമുഖത്ത് ഇറങ്ങാനുള്ള സാധ്യതയിലേയ്ക്ക് പ്രൊഫ. റേഞ്ചർ വിരൽ ചൂണ്ടി. നേരത്തെ 5 ശതമാനം ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ആർസിഎൻ വിമുഖതയാണ് കാണിച്ചത്. എന്നാൽ ആംബുലൻസ് തൊഴിലാളികൾ, പോർട്ടർമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങി മറ്റ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ 5 ശതമാനം ശമ്പള വർദ്ധനവിനെ അനുകൂലിച്ചതു മൂലം സർക്കാരിന് അത് നടപ്പിലാക്കാൻ സാധിച്ചു