മെട്രിസ് ഫിലിപ്പ്

പൂക്കാലം വന്നു പൂക്കാലം, തേനുണ്ടോ തുള്ളി തേനുണ്ടോ…

പൂക്കാലം വരവായ്. ചിങ്ങം പിറന്നു കഴിഞ്ഞു. മലയാള മക്കൾ ഓണത്തിനെ വരവേൽകാൻ ഒരുങ്ങി കഴിഞ്ഞു. ഓണക്കോടിയും, പൂക്കളവും, ഓണസദ്യക്കുള്ള ഒരുക്കങ്ങളും തുടങ്ങികഴിഞ്ഞു. ആർപ്പോ, ഇറോ എന്നുള്ള വിളികൾ ഉയർന്നു തുടങ്ങി. വള്ളം കളിയും, ഓണപാട്ടുകളും മൂളി തുടങ്ങി. ഓരോ ഓണവും, ഓരോ ഓർമ്മകൾ ആകുവാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. കൊറോണ കാലവും മാറികഴിഞ്ഞു. നാടെങ്ങും ഓണം ആഘോഷിക്കാൻ ഒരുങ്ങികഴിഞ്ഞു.

ഓണത്തിന്റെ ഏറ്റവും മാറ്റ് കൂട്ടുന്നത്, അത്തപൂക്കളമാണ്. “പൂ പറിക്കാൻ പോരുമോ പോരുമോ” എന്നു ചോദിച്ചു കൊണ്ട്, “കുടമുല്ല പൂക്കളും മലയാളി പെണ്ണിനും” എന്ന് മൂളിപാട്ടുമായി മലയാളി മങ്കമാർ പൂക്കുടയുമായി ഇറങ്ങി കഴിഞ്ഞു.

ഓരോ മനുഷ്യന്റെയും മനസ്സിൽ സ്നേഹം എന്ന വികാരം ഏറ്റവുമധികമായി ഉണ്ട്. മനുഷ്യർ പരസ്പ്പരം സ്നേഹിക്കുന്നു. സസ്യലതാതികളും പരസ്പരം സ്നേഹം പങ്കു വെക്കുന്നുണ്ട്. എന്നാൽ, പൂമ്പാറ്റയുടെ സ്നേഹം അവർണ്ണനീയമാണ്. “നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം” എന്ന് പറഞ്ഞപോലെ, പൂമ്പാറ്റയുടെ, പൂവിനോടുള്ള സ്നേഹം തേൻ നുകരുന്നതിനേക്കാൾ കൂടുതൽ, ആ പൂവിനോടുള്ള സ്നേഹം കൂടി പങ്ക് വെക്കുകാ എന്നതും ഉണ്ട്. പൂമ്പാറ്റ ഒരു പൂവിൽ തേൻ നുകരാൻ ചുണ്ട് അമർത്തുമ്പോൾ അവിടെ ഒരു പരാഗണത്തിന്റെ വിത്ത് കൂടി നൽകിയിട്ടാണ് പോകുന്നത്. പരപരാഗണം എന്ന വിത്തുവിതക്കൽ. പൂമ്പാറ്റെയെ കാത്തിരിക്കുന്നത് പൂവുകൾ ആണ്.

ഒരു പൂന്തോട്ടത്തിലെ ചെടികൾ വ്യത്യസ്തമായിരിക്കും. വിവിധ തരത്തിൽ, വർണങ്ങളിൽ, ആകൃതിയിൽ, വലുപ്പത്തിൽ ഉള്ള പൂവുകൾ. കുഞ്ഞി ചെടികൾ മുതൽ വലിയ ചെടികൾ വരെ ഉണ്ടാകും. എന്നാൽ പൂമ്പാറ്റകൾക്കു ചെറുതൊന്നോ വലുതെന്നോ വ്യത്യാസമില്ല. അവ പാറിപറന്നുല്ലസിക്കുന്നു. ഇന്ന് തേൻ കുടിച്ച പൂക്കളെ തേടി പിറ്റേന്ന് അവ എത്തണമെന്നില്ല. പുതിയവ തേടി പോക്കൊണ്ടേയിരിക്കും. പൂക്കളെ പോലെ തന്നെ മനോഹരമാണല്ലോ, പൂമ്പാറ്റകളും. എന്ത് ഭംഗിയാണ് അവയുടെ പറക്കൽ കാണുവാൻ. മനുഷ്യ മനസ്സിന് ഏറ്റവും അധികം ശാന്തത നൽകുന്നത് പൂമ്പാറ്റയുടെ പറക്കലും അക്യുറിയത്തിലെ ഗോൾഡ്‌ഫിഷ്ന്റെ നീന്തലുകളും കാണുമ്പോൾ ആണെന്ന് പറയാം.

മനുഷ്യരും ഇത് പോലെയൊക്കെ തന്നെയാണ്. നമ്മൾ സ്നേഹിച്ചവർ നാളെയും നമ്മളെയൊക്കെ ഓർമ്മിക്കും എന്ന് ആർക്കും ഉറപ്പില്ല. പുതിയവ തേടി പോകുന്ന ആധുനിക ജനറേഷൻ ആണ് ഇപ്പോൾ ഉള്ളത്. ചെടികൾ ഉണങ്ങി പോകുന്നപോലെ, നമ്മളൊക്കെയും ഇല്ലാതാകും. ഭൂമിയിലെ ലഭ്യമാകുന്ന എല്ലാ സുഖങ്ങളും അനുഭവിക്കുന്നതോടൊപ്പം, അവശത അനുഭവിക്കുന്നവരെ കൂടി സ്നേഹംകൊണ്ട് ചേർത്തുപിടിക്കാം. ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ ഇല്ലാത്തവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് മനസിലാക്കാം. അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കാം. കൊറോണ കൊണ്ട് ദുരിതം അനുഭവിക്കുന്നവർ ഒട്ടേറെപ്പേരുണ്ട്.

2022 ഓണം, സ്നേഹവും സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore