പഴയ ജറുസലേം നഗരത്തില്‍ ഇസ്രയേല്‍ പൗരനെ വെടിവെച്ച് കൊന്ന പലസ്തീനിയന്‍ ഹമാസ് സംഘാംഗത്തെ പോലീസ് വധിച്ചു. ആക്രമണത്തില്‍ രണ്ട് പോലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അല്‍ അഖ്‌സാ പള്ളിയുടെ ഗേറ്റിന് സമീപമായിരുന്നു ആക്രമണം. കിഴക്കന്‍ ജറുസലേമിലെ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്ന നാല്പത് വയസിലേറെ പ്രായമുള്ള പലസ്തീന്‍കാരനാണ് അക്രമി എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തെ ഹമാസ് ന്യായീകരിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ജറുസലേമിന്റെ സ്വാതന്ത്യത്തിനായി പോരാടിയതിന് അക്രമിയെ അഭിനന്ദിക്കുന്നതായാണ് ഹമാസ് അറിയിച്ചത്.

ജറുസലേമില്‍ നാല് ദിവസത്തിനുള്ളലില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ രണ്ട് പോലീസുകാരെ കുത്തിയ യുവാവിനെയും പോലീസ് വെടിവെച്ച് കൊന്നിരുന്നു.