പേരാമ്പ്ര വാളൂരിൽ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി മുജീബ് റഹ്‌മാന് പിന്നാലെ കൂട്ടുപ്രതിയും പിടിയിൽ. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്.

അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് റഹ്‍മാൻ അവരുടെ ആഭരണങ്ങൾ വിൽക്കാനായി അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ആഭരണം വിൽക്കാൻ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന് (49) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തുകയായിരുന്നു.