അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് 19 മഹാമാരിയുടെ പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ മരണ നിരക്കിനാണ് യുകെ ഇന്നലെ സാക്ഷ്യംവഹിച്ചത് . രോഗംബാധിച്ച് ഇന്നലെ മാത്രം യുകെയിൽ മരണമടഞ്ഞത് 1041 പേരാണ്. തുടർച്ചയായി രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം 60000 ത്തിന് മുകളിലാണ്. ഇന്നലെ 62322 പേരാണ് കോവിഡ് പോസിറ്റീവ് ആയത് .രോഗം അതിൻെറ മൂർദ്ധന്യത്തിലായിരുന്ന ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ബാധിച്ചുള്ള മരണനിരക്ക് 37 ശതമാനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്ക് ഇനിയും ഇതിലും കൂടാനുള്ള സാധ്യതയിലേയ്ക്കാണ് ആരോഗ്യരംഗത്തെ വിദഗ്ധർ വിരൽചൂണ്ടുന്നത് .

ഇതിനിടെ സ്കൂളുകൾ മാർച്ചിന് മുൻപ് തുറക്കാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റദ്ദാക്കിയ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകൾക്ക് പകരമായി അധ്യാപകർ തയ്യാറാക്കുന്ന ഗ്രേഡുകൾ ആകും കുട്ടികൾക്ക് നൽകുക എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. അൽഗോരിതം ഉപയോഗിച്ച് വിദ്യാർത്ഥികളെ വിലയിരുത്തുന്നതിന് പകരം അവരുടെ സ്വന്തം അധ്യാപകർ നൽകുന്ന ഗ്രേഡുകളിൽ വിശ്വാസമർപ്പിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ് കൂളുകൾ അടച്ചിടപ്പെട്ട സാഹചര്യത്തിൽ ദിനംപ്രതി 3 മുതൽ 5 മണിക്കൂർ വരെയുള്ള ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് അദ്ദേഹം മാതാപിതാക്കൾക്ക് ഉറപ്പുനൽകി.

വീടുകളിൽ ഓൺലൈൻ ക്ലാസുകളിൽ സംബന്ധിക്കാൻ സാധിക്കാത്ത കുട്ടികളെ സ്കൂളുകളിൽ അയക്കാമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ അറിയിച്ചിരുന്നു . ഏകദേശം 1.3 ദശലക്ഷത്തോളം കുട്ടികൾക്ക് ഇൻറർനെറ്റ് സൗകര്യങ്ങളില്ല എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത് . കഴിഞ്ഞ മാർച്ചിലെ ലോക്ക്ഡൗണിന് സമാനമായി കീ വർക്കേഴ് സിൻെറ മക്കൾക്കും മറ്റ് ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുമായി സ്കൂളുകൾ തുറക്കുമെന്ന് ഗവൺമെൻറ് തീരുമാനമെടുത്തിട്ടുണ്ട്.