മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി പി.ജയരാജൻ. പാലത്തായിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ രക്ഷിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായാണ് സി.പി.എം നേതാവ് പി. ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. പോലീസ് സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്നും ആർക്കും സ്വാധീനിക്കാവുന്ന തരത്തിൽ കെട്ടുറപ്പുനഷ്ടപ്പെട്ട ഒരു സംവിധാനമായി ഇത് മാറിയിരിക്കുന്നുവെന്നുമാണ് പരോക്ഷമായി ജയരാജൻ ആരോപിക്കുന്നത്.

നേരത്തേ കണ്ണൂരിലെ പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായി, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ, തോൽക്കുമെന്നുറപ്പുള്ള മണ്ഡലമായ വടകരയിൽ മത്സരിപ്പിക്കുകയും ജില്ലാസെക്രട്ടറി സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ തോറ്റ പലരും പിന്നീട് ജില്ലാ സെക്രട്ടറിമാരായി തിരിച്ചു ചുമതലയേറ്റപ്പോഴും ജയരാജൻ മാറ്റിനിർത്തപ്പെടുകയായിരുന്നു.

പാർട്ടി അനുഭാവികൾ ജയരാജനെക്കുറിച്ചിറക്കിയ പാട്ടുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു. തന്നേക്കാൾ വലിയനേതാവായി ജയരാജൻ മാറിയിരിക്കുന്ന അവസ്ഥയാണ് ഇത്തരമൊരാരോപണമുന്നയിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇപ്പോഴും അത്തരം പാട്ടുകളും ഫേസ്ബുക്കു പോസ്റ്റുകളുമായി പാർട്ടി അനുഭാവികളും നേതാക്കളും തങ്ങളുടെ പണി തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾക്ക് തുടക്കമായിരിക്കുന്നത്.

എസ്.ഡി.പി.ഐയും ലീഗും കോൺഗ്രസും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷിക്കാൻ ആർ.എസ്.എസിനൊപ്പം നിൽക്കുകയാണെന്നാണ് ജയരാജൻ ആരോപിക്കുന്നത്.

പോലീസ് ഭാഷ്യത്തിനു വിരുദ്ധമായി, പീഡനത്തിന് ഇരയായ പെൺകുട്ടി പാനൂർ പൊലീസിൽ നൽകിയ മൊഴിയിലും ചൈൽഡ്ലൈനിന്റെ തെളിവെടുപ്പിൽ നൽകിയ മൊഴിയിലും പീഡനം നടന്ന തീയതി സംബന്ധിച്ച് പറഞ്ഞിരുന്നില്ല എന്നും ജയരാജൻ ആരോപിക്കുന്നുണ്ട്. പോക്സോ ചുമത്താത്ത നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്, “മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തിയപ്പോൾ തീയതി എങ്ങിനെ കടന്നു വന്നു എന്ന് ചർച്ച ചെയ്യണം.” എന്നൊക്കെ ജയരാജൻ പറയുന്നത്.

എസ്.ഡി.പി.ഐ വിചാരിച്ചാൽപ്പോലും സ്വാധീനിക്കാവുന്ന സംവിധാനമായി കേരളാപ്പോലീസ് മാറിയിരിക്കുന്നുവെന്ന സന്ദേശമാണ് അണികൾക്കും പൊതുസമൂഹത്തിനും ജയരാജൻ നൽകിയിരിക്കുന്നത്.

പ്രതിക്കുവേണ്ടി പോലീസ് ഒത്തുകളിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. വീട്ടുകാരുടെയും നിരവധി സമരസംഘടനകളുടേയും പ്രതിഷേധത്തെത്തുടർന്നാണ് ഇപ്പോൾ അന്വേഷണ ടീമിൽ രണ്ടു വനിതകളെ ഉൾപ്പെടുത്തിയ നടപടി. എന്നാൽ ശ്രീജിത്തിനെ അന്വേഷണ നേതൃത്വത്തിൽനിന്നും മാറ്റണമെന്നാണ് കുട്ടിയുടെ മാതാവിന്രെയുൾപ്പെടെയുള്ള ആവശ്യം. ഇത്തരമൊരാവശ്യം നിറവേറ്റാതെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്നു മാലോകർക്ക് വളരെ വ്യക്തമായ സാഹചര്യത്തിലാണ് ജയരാജന്റെ പ്രസ്താവന വരുന്നത്. സി.പി.എം. ആവശ്യപ്പെടുന്നത് തുടരന്വേഷണമാണ്, കുട്ടികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത് പുനരന്വേഷണവും.

ശ്രീജിത്തിന്രെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഫലമെന്താകുമെന്നതുസംബന്ധിച്ച് തുടക്കത്തിൽതന്നെ ഈ കേസിന്റെ നടപടിക്രമങ്ങൾ തെളിയിക്കുന്നുണ്ട്.

കേസിന്റെ നടത്തിപ്പുസംബന്ധിച്ച് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീജിത്തിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും ഇന്നുമായി ഓൺലൈൻ പ്രതിഷേധവും ഉപവാസ സമരവും നടന്നിരുന്നു.