കേരളത്തെ ഇളക്കിമറിച്ച വിവാദങ്ങൾക്ക് തിരികൊളുത്തിയ പി.വി. അൻവർ എം.എൽ.എ.യിൽനിന്ന് തൃശ്ശൂർ ഡി.ഐ.ജി. തോംസൺ ജോസും സംഘവും മൊഴിയെടുത്തത് ഒൻപത് മണിക്കൂർ. ശനിയാഴ്ച 11.30-ന് തുടങ്ങി രാത്രി 8.45 വരെ തുടർന്നു.

ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു മൊഴിയെടുപ്പ്. എ.ഡി.ജി.പി. അജിത് കുമാർ ബി.ജെ.പി. നേതാക്കളെ കണ്ടത് പ്രതിപക്ഷനേതാവിനുവേണ്ടിയാണെന്ന് മാധ്യമപ്രവർത്തകർക്കുമുന്നിൽ ആരോപണമുന്നയിച്ചാണ് അൻവർ ഡി.ഐ.ജി.യുടെ മുറിയിലേക്ക് പോയത്.

അജിത് കുമാറും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഗൂഢാലോചന നടത്തിയാണ് തൃശ്ശൂർപ്പൂരം കലക്കിയതെന്ന് മൊഴിയെടുപ്പിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ അൻവർ ആരോപിച്ചു. പുനർജനി പദ്ധതിയിൽ വിദേശഫണ്ട് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസ് ഒതുക്കാനാണ് ബി.ജെ.പി.യുമായി ഒത്തുചേർന്ന് പൂരം കലക്കിയത്. അത് പിണറായി വിജയന്റെ തലയിൽവെക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷനേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനിപദ്ധതി ഇ.ഡി. അന്വേഷിക്കണമെന്ന് എഴുതിക്കൊടുക്കട്ടേയെന്നും അൻവർ പറഞ്ഞു.