രാഹുലിന്റെ വയനാട് സ്ഥാനാർത്ഥിത്വം ന്യൂപക്ഷത്തെ സഹായിക്കാനും ഹിന്ദുക്കളെ ഭയന്നാണെന്നുമുള്ള ബിജെപി നേതാക്കളുടെ പരാമർശം പ്രതികൂല സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് ആശങ്കയിൽ ബിഡിജെഎസ് ക്യാംപ്. രാഹുലിനെ ലക്ഷ്യമിട്ട് മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ തുടർച്ചയായി നടത്തിവരുന്ന പരാമർശങ്ങൾ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് എന്‍.ഡി.എ ക്യാമ്പും സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും. ഇക്കാര്യത്തിൽ ബിഡിജെഎസ് ഇതിനോടകം അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

മുസ്‌ലിം ജന വിഭാഗങ്ങളുടെ വോട്ടുകള്‍ നിർണായകമാണ് വയനാട് മണ്ഡലത്തിൽ. മുസ്‌ലിം വിഭാഗങ്ങളുടെ വോട്ടുകള്‍ രാഹുലിന് മാത്രമല്ല തങ്ങള്‍ക്കും ലഭിക്കുമെന്നതില്‍ സംശയമില്ലെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി ഉയത്തിയ അവകാശവാദം. വയനാടിന് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളും വയനാട്ടിൽ ഉൾപ്പെടുന്നു എന്നതാണ്.

എന്നാൽ, അതൃപ്തി പുകയുമ്പോഴും ബിജെപി നേതാക്കളും പ്രസ്ഥാവനകളെ കുറിച്ച് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ എൻഡിഎ സ്ഥാനാർത്ഥി തുഷാര്‍ വെള്ളാപ്പള്ളി തയ്യാറായില്ല. വിഷയത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മലബാറിലെ എന്‍.ഡി.എ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടെത്തുന്നുണ്ട്. ഇവിടെയും രാഹുലിനെതിരെ സമാനമായ പരാമർശം ആവർത്തിച്ചാൽ അത് ബിജെപിയുടെ കേരളത്തിലെ സാധ്യതയെ ബാധിച്ചേക്കുമെന്ന ആശങ്കയും എൻഡിഎ ക്യാപിലുണ്ട്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എന്ന വിവാദം ആരംഭിക്കുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകൾ കോൺഗ്രസിന് എതിരാക്കുക എന്നതാണ് ബിജെപി ഇത്തരം പ്രചാരണങ്ങളിലൂടെ ആവർത്തിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് വിവാദ പരാമർശങ്ങൾക്ക് തുടക്കമിട്ടത്. തുടര്‍ച്ചയായി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെ വയറസ് എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി. പിന്നാലെ പാകിസ്താന്‍ പതാക തുടങ്ങി മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരേ വിവാദ പ്രസ്താവനകളുടെ കടന്നു കയറ്റമായിരുന്നു.