പന്തളത്ത് ഭാര്യയെ കുത്തിക്കൊന്ന് പൊതിഞ്ഞു കെട്ടി ചാക്കിലാക്കി മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുരമ്പാല പറയന്റയ്യത്ത് കുറിയ മുളയ്ക്കല്‍ സുശീല (61)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആനന്ദപ്പള്ളി സ്വദേശി മധുസൂദനന്‍ ഉണ്ണിത്താനെ(52) അടൂരില്‍ നിന്നാണ് പോലീസ് സംഘം വിദഗ്ധമായി പിടികൂടിയത്.

ഇയാളുടെ രണ്ടാം ഭാര്യയാണ് മരിച്ച സുശീല. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കുരമ്പാല ആനിക്കനാട്ടുപടി ഇടയാടി സ്‌കൂള്‍ റോഡില്‍ പൊതിക്കെട്ട് കണ്ടെത്തിയത്. സമീപവാസിയായ വെള്ളിനാല്‍ ബാലചന്ദ്രക്കുറുപ്പ് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരും വഴി പൊതിയുടെ വെളിയിലേക്കു പാദസരമണിഞ്ഞ കാല്‍ നീണ്ടു നിന്നത് കണ്ടു.

പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യഭാര്യ മരിച്ച മധുസൂദനനും അട്ടത്തോട് പ്ലാന്റേഷനില്‍ ജീവനക്കാരിയുമായ സുശീലയും അഞ്ചു വര്‍ഷം മുമ്പാണ് ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്.

കൈയിലുള്ള പണമെല്ലാം സ്വരുക്കൂട്ടി കുരമ്പാലയില്‍ വീട് വാങ്ങി താമസിച്ചു വരികയായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കിടുന്നതും പതിവായിരുന്നുവെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രിയും ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതായി പ്രതി പോലീസിനോടു പറഞ്ഞു.

തുടര്‍ന്ന് ടാപ്പിങ് കത്തി കൊണ്ട് സുശീലയുടെ കഴുത്തിലും ശരീരത്തിലും കുത്തി വീഴ്ത്തി. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റും തുണിയും മറ്റും കൊണ്ട് പൊതിഞ്ഞു കെട്ടി സ്വന്തം ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. പ്രതിയെപ്പറ്റി സൂചന ലഭിച്ച പോലീസ് ടവര്‍ ലൊക്കേഷന്‍ നോക്കി അടൂര്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. പ്രൈവറ്റ് ഓട്ടോ ആയതിനാല്‍ തിരിച്ചറിയാന്‍ പോലീസിന് എളുപ്പമായിരുന്നു.

കസ്റ്റഡിയിലായ പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് നടന്നതൊക്കെ പറഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവിംഗും ടാപ്പിംഗുമാണ് പ്രതിയുടെ തൊഴില്‍. പത്തനംതിട്ടയില്‍ നിന്നു വിരലടയാള വിദഗ്ദ്ധ ഷൈലജകുമാരി, സികെ രവികുമാര്‍, ഫോറന്‍സിക് വിഭാഗത്തിലെ സയന്റിഫിക് ഓഫീസര്‍ രമ്യ, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി തെളിവെടുത്തു.

ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനു, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ്, പന്തളം എസ്എച്ച്ഒ ശ്രീകുമാര്‍, എസ്‌ഐ. ശ്രീകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.