സ്വന്തം ലേഖകൻ

കൂടുതൽ അപകടകരമായ പുതിയ സ്ട്രെയിൻ കോവിഡ് 19 വൈറസ് ആദ്യഘട്ട വ്യാപനത്തെക്കാളും അധികമായി ജനങ്ങളെ ബാധിക്കും എന്ന് സംശയം നിലനിൽക്കുന്നതിനാൽ, കൂടുതൽ പ്രദേശങ്ങൾ ടയർ 4 നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്താനും ദശലക്ഷ കണക്കിന് ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള ചർച്ചകൾക്ക് ഒരുങ്ങുകയാണ് ബ്രിട്ടീഷ് മന്ത്രിമാർ. ഞായറാഴ്ച മാത്രം 30,501 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫെക്ഷൻ റേറ്റിൽ 57% വർദ്ധനവ് രേഖപ്പെടുത്തിയത് എൻ എച്ച് എസ് പ്രവർത്തകരെ പ്രതിസന്ധിയിലാക്കി. രാജ്യവ്യാപകമായി കൂടുതൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ശ്രമിക്കുകയാണ് ഡോക്ടർമാർ.ആദ്യ വ്യാപനത്തിൽ ഏറ്റവുമധികം രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതിന് തൊട്ടു താഴെയാണ് ഡിസംബർ 22ന് ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആയവരുടെ എണ്ണം.

കാർഡിഫ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റി നിലനിൽക്കുന്ന സാഹചര്യത്തെ തരണംചെയ്യാൻ മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. ക്യാൻസർ വാർഡുകളും പീഡിയാട്രിക് വാർഡുകളും കോവിഡ് രോഗികൾക്കായി വിട്ടുകൊടുക്കും.

കോവിഡ് മരണനിരക്കിൽ 3.2 ശതമാനത്തിന് ഇടിവ് ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നു. ബ്രിട്ടനിലെ 85% ജനങ്ങളും പ്രധാനമന്ത്രിയോട് സഹകരിച്ച് ക്രിസ്മസ് ദിനത്തിൽ സാമൂഹിക അകലം പാലിക്കുകയും കോവിഡ് നിയന്ത്രണങ്ങൾ അനുസരിക്കുകയും ചെയ്തു.

കെന്റിൽ പുതുതായി കണ്ടെത്തിയ ശക്തി കൂടിയ വൈറസ് അതിവേഗം വ്യാപിക്കുന്നത് തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ വിദഗ്ധനായ ഡോക്ടർ സുബൈദ ഹക്ക് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാത്തതിന് പ്രധാനമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി നിയമം കടുപ്പിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന് മറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്നു.