ഹരിയാനയിലെ ഗുരുഗ്രാമില്‍ ആശുപത്രിയിലേക്ക് വാഹനം എട്ടുതവണ ഇടിച്ചുകയറ്റി അതിക്രമം. ആശുപത്രിയിലെ ഫാര്‍മസി പൂര്‍ണമായും തകര്‍ന്നു. രണ്ടു ആംബുലന്‍സുകള്‍ അടക്കം പതിനഞ്ചുവാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ചികില്‍സയിലുള്ള രോഗികളുമായുള്ള തര്‍ക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം.

ഗുരുഗ്രാം സെക്ടര്‍ ഒന്‍പതിലെ ബാലാജി ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി പത്തേകാലോടെ പാഞ്ഞെത്തിയ പിക്കപ്പ് വാന്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി. അപകടമാണെന്ന് കരുതിയിരിക്കുമ്പോഴാണ് വാഹനം പിന്നിലേക്ക് എടുത്ത് അക്രമി വീണ്ടും ഇടിച്ചുകയറ്റിയത്. ആശുപത്രിയുടെ റിസപ്ഷനിലേക്കും ഫാര്‍മസിലേക്കുമായിരുന്നു അടുത്ത ഊഴം.

എട്ടുതവണ ഇടിച്ചുകയറ്റിയപ്പോള്‍ രണ്ടു ആംബുലന്‍സുകള്‍ ഉള്‍പ്പെടെ പതിനഞ്ചു വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. അതിക്രമത്തിന് ശേഷം അക്രമി വാഹനം നിര്‍ത്താതെ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗികളുമായുള്ള തര്‍ക്കമാണ് അതിക്രമത്തിന് പിന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആര്‍ക്കും സാരമായ പരുക്കുകളില്ലെന്ന് ആശുപത്രി അറിയിച്ചു.