സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പില്‍ അനീനമോള്‍ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുറി ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായിരുന്നു. ജോലിക്കു പോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിന്‍ മണാശ്ശേരിയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവര്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. മണാശ്ശേരിയിലെ കെ.എം.സി.ടി. സ്വകാര്യമെഡിക്കല്‍ കോളേജ് അനസ്ത്യേഷ്യ വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് അനീന.

ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിലെ ടെക്നീഷ്യനാണ് എബിന്‍. മൂന്നുവര്‍ഷം മുമ്പാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീര്‍ അനീനയെ വിവാഹം ചെയ്തത്. അനീനയെ കാണാനില്ലെന്ന പരാതിയില്‍ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച്‌ മരിച്ചെന്നാണ് സംശയമെന്നും കസബ എസ്.ഐ. വി. സിജിത്ത് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.