മിന്നു സൽജിത്ത്‌

പേക്കിനാവിന്റെ ഉറുമ്പുകൾ
അരിച്ചരിച്ച് ചിന്തകളുടെ
ജഡം തേടുന്നു…
എന്റെ ക്ലാവ് പിടിച്ച ചിന്തകളുടെ ജഡം….
എപിമത്യൂസ്നെ മോഹിപ്പിച്ച
പണ്ടോരയുടെ കഥ പറഞ്ഞു
ഉറുമ്പുകൾ നിരചേർന്ന് പോകുകയാണ്…
അവർ മെല്ലെ മൊഴിഞ്ഞു – ‘ഈ ജഡത്തിന്റെ കവിളിൽ ചുംബനത്തിന്റെ വേരുകളത്രയും ആഴ്ന്നിറങ്ങി തലയോട്ടിയെ വാരിപ്പുണർന്നു കിടക്കുന്നു’…
സ്റ്റേക്സ് നദിയുടെ
ആഴങ്ങളിലൂടെ ഒലിച്ചു
പോകുന്നു ദാ പോസ്റ്റ്മാർട്ടം റിപ്പോർട്ട്‌….
അഴുകിദ്രവിച്ച വാക്കുകൾ കൂട്ടി വായിച്ചെടുക്കാം –
‘മരണകാരണം ചുംബനം ‘.
ആരുടേതാകാം ആ ചുംബനം?
നേമിസിസിന്റെ പ്രതികാര ചുംബനമോ ഇത്?
അതോ, ഇറൗസിന്റെ
പ്രണയചുംബനമോ?
എന്തുമാകട്ടെ, നിഴലുകൾക്കപ്പുറം ഇതാ ഫീനിക്സ് പക്ഷികളുടെ
ചിറകടിയൊച്ച കേട്ടുണർന്ന
ഓർമകളുടെ കരിംതേളുകൾ
ചുംബനത്തെ പുണരുന്നു…
ചുംബനം ആരുടേത്?
വീണ്ടും പോസ്റ്റ്‌മാർട്ടം നടത്തിയാൽ തെളിയിക്കാമെന്നു മൊഴിഞ്ഞുകൊണ്ട് ഉറുമ്പുകൾ നിരയായ്
നടന്നകന്നു.

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്