കൊച്ചി: കാസറഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൊലപാതകത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്നായിരുന്നു പോലീസും പിന്നീട് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയത്. എന്നാല്‍ മുഖ്യപ്രതി പീതാംബരന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പിന്നാലെ ക്രൈംബ്രാഞ്ചും ഇതാവര്‍ത്തിച്ചു. കൃപേഷും ശരത് ലാലും ചേര്‍ന്ന് പീതാംബരനെ ആക്രമിച്ചതായി നേരത്തെ കേസ് നിലവിലുണ്ട്. തന്നെ ആക്രമിച്ച വിഷയത്തില്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിയെ പ്രകോപിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും ലഭിക്കാതെ വന്നതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നും പീതാംബരന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.