ലണ്ടന്‍: സ്പീഡിംഗ് കേസില്‍ പീറ്റര്‍ബറോ എം.പിക്ക് തടവ് ശിക്ഷ. ഏതാണ്ട് 30 വര്‍ഷത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിറ്റിംഗ് എം.പിക്ക് തടവ് ശിക്ഷ ലഭിക്കുന്നത്. പീറ്റര്‍ബറോ എം.പിയായ ഫിയോന ഒനസന്യാ പോലീസ് ചാര്‍ത്തിയ സ്പീഡിംഗ് കേസ് നിരാകരിച്ചതോടെയാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അമിത വേഗത്തില്‍ വാഹനമോടിക്കുകയും സമയത്ത് കാറിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്തതായിട്ടാണ് എം.പിക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട കുറ്റം. എന്നാല്‍ കൃത്യം ചെയ്തിട്ടില്ലെന്ന് എം.പി കോടതിയില്‍ വാദിച്ചു. ഇക്കാര്യം തെളിഞ്ഞതോടെയാണ് തടവ് ശിക്ഷ ഉറപ്പായത്. എം.പി രാജിവെക്കണമെന്ന് കണ്‍സര്‍വേറ്റീവ്, ലൈബര്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രാജിക്കാര്യത്തോടെ എം.പി പ്രതികരിച്ചിട്ടില്ല. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണിക്കൂറില്‍ 30 മൈല്‍ സ്പീഡില്‍ മാത്രം സഞ്ചരിക്കാന്‍ അനുവാദമുള്ള റോഡിലൂടെ എം.പി ഏതാണ്ട് 41 മൈല്‍ വേഗതയില്‍ സഞ്ചരിച്ചതായി പോലീസ് സ്ഥാപിച്ച ക്യാമറകള്‍ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുന്ന സമയത്ത് എം.പി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ പോലീസ് ചാര്‍ജ് ചെയ്ത വകുപ്പുകള്‍ എം.പി നിരാകരിച്ചു. പോലീസ് ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കോടതി എം.പി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. 1991ല്‍ പോള്‍ ടാക്‌സ് ബില്‍ കെട്ടിവെക്കാത്തതിന് സിറ്റിംഗ് എം.പിയായ ടെറി ഫീല്‍ഡ്‌സ് 60 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം മറ്റൊരു സിറ്റിംഗ് എം.പിക്കും ജയില്‍ ശിക്ഷ ലഭിച്ചിട്ടില്ല.

ഓള്‍ഡ് ബെയിലില്‍ നടന്ന റീ-ട്രെയലിന് ശേഷം ഫിയോന ഒനസന്യാവിനെ മൂന്ന് മാസത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നത്. കേസില്‍ അപ്പീല്‍ പോകുമെന്ന് എം.പി അറിയിച്ചിട്ടുണ്ട്. എം.പിയുടെ സഹോദരന്‍ സമാന കേസില്‍ 10 മാസം ശിക്ഷിക്കപ്പെട്ടിരുന്നു. 2017 ജൂണിലാണ് പീറ്റര്‍ബറോയില്‍ നിന്ന് ലൈബര്‍ ടിക്കറ്റില്‍ ഫിയോന പാര്‍ലമെന്റിലെത്തുന്നത്. എം.പി സ്ഥാനം ലഭിച്ച് ആഴ്ച്ചകള്‍ക്കകമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം.പിയായതിന് ശേഷം ഫിയോനയുടെ ജീവിതം വലിയ തിരക്കുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പോലീസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് എം.പിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.