മുല്ലപ്പെരിയാറിൽ 1000 കോടിയുടെ പുതിയ ഡാം പണിയാൻ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് ഡാം പൊട്ടുമെന്ന് മുൻമന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നു പി.സി. ജോർജ് എംഎൽഎ. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ കൺവൻഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസഫ് സ്വിറ്റ്സർലൻഡിലെത്തിയാണ് കമ്പനിയുമായി സംസാരിച്ചത്. പദ്ധതിയിലൂടെ പണംതട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയിൽ ശത്രുതയുണ്ടാക്കി. എന്നാൽ ഡാം ഇതുവരെ പൊട്ടിയിട്ടില്ല, ഇതെക്കുറിച്ച് ജോസഫ് ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് നാട്ടിലുള്ള ആർക്കും അറിയാമെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞത് പിണറായി വിജയനുള്ള കൂർത്ത പാരയാണ്. അടുത്ത ആറുമാസത്തിനുള്ളിൽ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായി വലിയ പോരാട്ടം കേരളത്തിൽ നടക്കും. പഞ്ചായത്തുമുതൽ നിയമസഭവരെ നീളുന്ന പോരാട്ടത്തിൽ ഒരുമിക്കാൻ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുമായുള്ള ചർച്ച കോഴിക്കോട്ടുനിന്ന് ആരംഭിച്ചതായും പി.സി. ജോർജ് പറഞ്ഞു.