ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഭാഗമായി കൂടുതൽ രോഗികൾക്ക് പ്രാദേശിക തലത്തിൽ പരിചരണവും ഉപദേശവും നൽകാനുള്ള നടപടികൾ ആണ് കൈക്കൊള്ളുന്നത്. രോഗികൾക്ക് വിദഗ്ദോപദേശം വേഗത്തിൽ ലഭ്യമാകുന്നതിന് ജിപികൾക്ക് കൂടുതൽ സ്പെഷലിസ്റ്റ് പിന്തുണ നൽകിയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.
ഇറിറ്റബിൾ ബവൽ സിൻഡ്രോം, ആർത്തവവിരാമ ലക്ഷണങ്ങൾ, ചെവിയിലെ അണുബാധകൾ തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് വിദഗ്ദ്ധോപദേശം വേഗത്തിൽ ലഭ്യമാക്കുന്നതിന് ജിപികൾ സ്പെഷ്യലിസ്റ്റുകളുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കും. 80 മില്യൺ പൗണ്ട് ആണ് ഇതിനായി സർക്കാർ നീക്കി വച്ചിരിക്കുന്നത്. 2025 അവസാനത്തോടെ രണ്ട് ദശലക്ഷം ആളുകളെ അവരുടെ പ്രാദേശിക കമ്മ്യൂണിറ്റിയിൽ വേഗത്തിലും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം ലഭിക്കാൻ സഹായിക്കുക എന്നതാണ് പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഈ പദ്ധതി സമയം ലാഭിക്കുമെന്നും അനാവശ്യ അപ്പോയിൻ്റ്‌മെൻ്റുകൾക്കായി നിരവധി ആളുകൾ ആശുപത്രിയിലേക്ക് പോകുന്നത് തടയുമെന്നും ആരോഗ്യമന്ത്രി കാരെൻ സ്മിത്ത് പറഞ്ഞു.
നിലവിൽ എൻഎച്ച്എസ്സിലെ കാത്തിരിപ്പ് സമയം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ജൂലൈ 4- ന് നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വെയിറ്റിംഗ് ടൈം കുറയ്ക്കുമെന്നത്. പുതിയ പദ്ധതി പ്രകാരം കാത്തിരിപ്പ് സമയത്തിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കോൾ ആൻഡ് അഡ്വൈസ് എന്ന് വിളിക്കപ്പെടുന്ന ഈ സ്കീം, രോഗികളെ വെയിറ്റിംഗ് ലിസ്റ്റിലേക്ക് റഫർ ചെയ്യുന്നതിനുമുമ്പ് ജിപിമാരെയും ആശുപത്രി വിദഗ്ധരെയും ബന്ധിപ്പിക്കുന്നു. അതിനാൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് പരിശോധനകളും ചികിത്സകളും വാഗ്ദാനം ചെയ്യാൻ കഴിയും. എൻഎച്ച്എസ്സിനെ പുനർജീവിപ്പിക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങളുടെ ഏറ്റവും പുതിയ നടപടിയാണ് ഇതെന്ന് ആരോഗ്യമന്ത്രി കരിൻ സ്മിത്ത് പറഞ്ഞു.
Leave a Reply