തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി അളന്ന് തിട്ടപ്പെടുത്തും. പുറമ്പോക്ക് ഭൂമി കയ്യേറിയാണ് തീയേറ്റര്‍ നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിതിന്റെ പ്ശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. ഈ മാസം 27ന് ഭൂമി അളക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ദിലീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഡി സിനിമാസിനു നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ കളക്ടറാണ് കയ്യേറ്റം സ്ഥിരീകരിച്ചത്.

പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കളക്ടര്‍ സമര്‍പ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം തുടര്‍നടപടികള്‍ എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുന്‍ കളക്ടര്‍ എസ്.എം.ജയയുടെ കാലത്താണ് ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നത്. രാജഭരണത്തിനു കീഴിലുണ്ടായിരുന്ന ഭൂമി പിന്നീട് സര്‍ക്കാര്‍ ഭൂമിയാക്കി നിജപ്പെടുത്തിയിരുന്നു.

ദേശീയ പാതയ്ക്കായി അതില്‍ നിന്ന് കുറച്ചു ഭൂമി നല്‍കിയിരുന്നു. ഇവിടെ പിന്നീട് ചില പോക്കുവരവുകള്‍ നടന്നിട്ടുണ്ടെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചാലക്കുടി ശ്രീധരമംഗലം ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ തിരുക്കൊച്ചി മന്ത്രിസഭ കൈമാറിയ ഒരേക്കര്‍ സ്ഥലത്ത് 8 ആധാരങ്ങള്‍ ഉണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.