പ്ലാസ്റ്റിക് കട്‌ലറികള്‍ക്കും പ്ലേറ്റുകള്‍ക്കും ബ്രിട്ടനില്‍ നിരോധനം വന്നേക്കും. സമുദ്രങ്ങളിലെ സിന്തറ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇവയ്‌ക്കൊപ്പം സ്‌ട്രോകള്‍, പ്ലാസ്റ്റിക് ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയുടെയെല്ലാം വില്‍പന നിരോധിക്കുന്നതിന്റെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി 19,000 പൗണ്ടിന്റെ കോണ്‍ട്രാക്ടാണ് എന്‍വയണ്‍മെന്റ് ചീഫുമാര്‍ വാഗ്ദാനം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്‍ ഫോര്‍ എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ആണ് പുതിയ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

സമുദ്ര മലിനീകരണം ഇല്ലാതാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ പദ്ധതി. 10 പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഫിഷിംഗ് ഗിയറുകളും നിരോധനത്തിന്റെ പരിധിയില്‍ വരും. ഇവയാണ് സമുദ്ര മാലിന്യങ്ങളുടെ 70 ശതമാനവും വരുന്നതെന്നാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് നൈഫുകള്‍, ഫോര്‍ക്കുകള്‍, സ്പൂണ്‍, പ്ലേറ്റ്, കപ്പുകള്‍ എന്നിവ നിരോധിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനേക്കാള്‍ ഏറെ പിന്നിലാണെന്ന് വിമര്‍ശകര്‍ പരാതി ഉന്നയിച്ചിരുന്നു. 2016ല്‍ ഫ്രാന്‍സ് ഈ ഉല്‍പന്നങ്ങള്‍ നിരോധിച്ചിരുന്നു.

2020ലാണ് ഈ നിരോധനം പ്രാബല്യത്തിലാകുന്നതെങ്കിലും ഇത്തരമൊരു തീരുമാനമെടുത്ത ആദ്യ രാജ്യമെന്ന ബഹുമതി ഫ്രാന്‍സിനു തന്നെയാണ്. 2021ഓടെ സിംഗിള്‍ യൂസ് കട്‌ലറി, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, കോട്ടണ്‍ ബഡ്‌സ്, ഡ്രിങ്ക് സ്റ്റിറര്‍, ബലൂണ്‍ സ്റ്റിക്ക് തുടങ്ങിയവ നിരോധിക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുകെയും സമാന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 150 മില്യന്‍ ടണ്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ആഗോളതലത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. എതില്‍ 8 മില്യന്‍ ടണ്‍ സമുദ്രത്തിലെത്തുന്നുണ്ടെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ പ്ലാസ്റ്റിക് ഓഷ്യന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.