ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദക്ഷിണ ലണ്ടനിലെ ഡെപ്റ്റ്ഫോർഡിലുള്ള ലാൻഡ്മാൻ വേ റീസൈക്ലിങ് – മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മൂന്ന് മാസത്തിനിടെ രണ്ടാം തവണയും വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഏകദേശം 50 ടൺ ഗാർഹിക മാലിന്യങ്ങളാണ് കത്തിനശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ 15 ഫയർ എൻജിനുകളും നൂറോളം അഗ്നിരക്ഷാ സേനാംഗങ്ങളും മണിക്കൂറുകളോളം പരിശ്രമിച്ചു. സമീപത്തെ റെയിൽപാതയ്ക്ക് അരികിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

രാത്രി എട്ടോടെയാണ് ആദ്യ അടിയന്തിര സന്ദേശം ലഭിച്ചതെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഈസ്റ്റ് ഗ്രീൻവിച്ച്, ഓൾഡ് കെന്റ് റോഡ്, ഡെപ്റ്റ്ഫോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെയാണ് സംഭവസ്ഥലത്തേക്ക് വിന്യസിച്ചത്. കനത്ത പുകയും തീയും പ്രദേശത്ത് ആശങ്ക പരത്തിയതിനെ തുടർന്ന് നാട്ടുകാരോട് വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി. തീ നിയന്ത്രണവിധേയമാക്കാൻ ഉയരമേറിയ ടേൺടേബിൾ ലാഡറുകൾ ഉപയോഗിച്ച് മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് അഗ്നിരക്ഷാ സേന പ്രവർത്തിച്ചത്.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതേ റീസൈക്ലിങ് കേന്ദ്രത്തിൽ ജൂൺ മാസത്തിലും വൻ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഒരു വാനും കാറും കത്തിനശിക്കുകയും ഒരാൾക്ക് സംഭവസ്ഥലത്തുവെച്ച് ചികിത്സ നൽകേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. പുതിയ തീപിടിത്തത്തെ തുടർന്ന് ന്യൂ ക്രോസിൽ നിന്ന് ലണ്ടൻ ബ്രിഡ്ജിലേക്കുള്ള ചില റെയിൽ സർവീസുകൾ തടസ്സപ്പെടുകയും യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.











Leave a Reply