ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്ലെർക്കൻവെല്ലിലെ സെബാസ്റ്റ്യൻ സ്ട്രീറ്റിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ താമസിച്ചിരുന്ന 19 വയസ്സുള്ള വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്നുള്ള അന്വേഷണത്തിൽ 22കാരനായ മഹർ മറൂഫിനെ തിരയുന്നതായി പോലീസ് അറിയിച്ചു. ഇയാൾ ലണ്ടനിൽ നിന്ന് കേംബ്രിഡ്ജ്ഷെയറിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. മറൂഫിനെ കണ്ടാൽ അയാളെ സമീപിക്കരുതെന്നും പകരം 999 എന്ന നമ്പറിലേക്ക് വിളിക്കണം എന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 5:10ന് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലമായ ആർബർ ഹൗസിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. യുവതിയുടെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിചരണം ഉടൻ ലഭിച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ യുവതി മരിക്കുകയായിരുന്നു.

മരിച്ച യുവതി ലണ്ടൻ യൂണിവേഴ്സിറ്റി സിറ്റിലിൽ പഠിക്കുകയായിരുന്നു എന്ന് ചീഫ് ഇൻസ്‌പെക്ടർ ലിൻഡ ബ്രാഡ്‌ലി പറഞ്ഞു. മിഡിൽ ഈസ്റ്റ് പശ്ചാത്തലത്തിൽ നിന്നുള്ള ഒന്നാംവർഷ വിദേശ വിദ്യാർത്ഥിയാണ് മരണപ്പെട്ടത് എന്ന് മനസ്സിലാക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഇതുവരെ കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് മരിച്ച യുവതിക്ക് മറൂഫുമായി ബന്ധമുണ്ടായിരുന്നുവെന്നും അന്ന് വൈകുന്നേരം ഇരുവരും ഒരുമിച്ചായിരുന്നു എന്നുമാണ് അറിയാൻ കഴിഞ്ഞത്. മറൂഫിനെ കണ്ടെത്താനുള്ള അടിയന്തര അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.