ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് ലണ്ടനിൽ രണ്ട് യഹൂദർക്ക് കുത്തേറ്റ സംഭവം ഭീകരാക്രമണമായി പൊലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ഏകദേശം 11.16ഓടെ ഹൈഫീൽഡ് അവന്യൂ പ്രദേശത്താണ് സംഭവം നടന്നത്. 76-ഉം 34-ഉം വയസ്സുള്ള രണ്ടുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സമീപവാസികളും സന്നദ്ധപ്രവർത്തകരും അടിയന്തിരമായി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസ് വൻ സുരക്ഷാ വലയം സൃഷ്ടിക്കുകയും പ്രദേശത്ത് വ്യാപക പരിശോധന നടത്തുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 45കാരനായ ഒരാളെ കൊലപാതകശ്രമക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പിടികൂടാൻ പൊലീസ് ടേസർ ഉപയോഗിച്ചുവെന്നാണ് വിവരം. ആക്രമണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കും ഇയാൾ ഭീഷണിയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാൾക്ക് മുമ്പ് തന്നെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഉണ്ടായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഭീകരവിരുദ്ധ വിഭാഗം അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ എന്നതടക്കമുള്ള വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അടിയന്തിര കോബ്ര യോഗം ചേർന്നു. യഹൂദ സമൂഹത്തെതിരായ ആക്രമണങ്ങൾ അടുത്തിടെ വർധിച്ച സാഹചര്യത്തിലാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. മതസ്ഥാപനങ്ങൾക്കും യഹൂദ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ മുൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.











Leave a Reply