കൊച്ചി: മഹാരാജാസ് കോളേജില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി പോലീസ് റിപ്പോര്‍ട്ട്. കോളേജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിലും സേര്‍ച്ച് ലിസ്റ്റിലും പോലീസ് പറയുന്നു. ഇന്നലെ നിയമസഭയിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആയുധനിയമ പ്രകാരമാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണെന്നും അവകാശ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നല്‍കുമെന്നും പിടി തോമസ് എംഎല്‍എ വ്യക്തമാക്കി. വടിവാളോ, ബോംബോ പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. കറുത്ത ഫ്ളെക്സില്‍ പൊതിഞ്ഞ ഇരുമ്പുപൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്, വാര്‍ക്കകമ്പികള്‍, ഇരുമ്പ് വെട്ടുകത്തി, കുറുവടി, മുളവടി, പലകക്കഷണങ്ങള്‍ എന്നിവ കണ്ടെത്തിയാണ് പൊലീസ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് മഹാരാജാസ് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. അവധിക്കാലമായതിനാല്‍ ക്വാര്‍ട്ടേഴ്‌സിലെ മൂന്നു മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്നു. ഇവിടെ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ രണ്ടു വിദ്യാര്‍ത്ഥികള്‍ പരിശോധനയ്‌ക്കെതിരെ പ്രിന്‍സിപ്പലിനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു.