ചൂണ്ടിയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിലേയ്ക്ക് എടുത്ത് ചാടിയ യുവാവ് മുങ്ങി മരിച്ചു. കടവൂര്‍ കെപി നിവാസില്‍ പരേതനായ പ്രഭാകരന്‍പിള്ളയുടെ മകനും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചുമായ പ്രവീണ്‍ ആണ് മരിച്ചത്. 41 വയസായിരുന്നു.

ഇന്നലെ 11 മണിയോടെ കൊല്ലം ബൈപാസില്‍ നീരാവില്‍ പാലത്തിനു താഴെ ലോക്ഡൗണ്‍ ലംഘിച്ച് ചൂണ്ടയിടലും ചീട്ടുകളിയും നടക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പോലീസ് എത്തി പരിശോധന നടത്തവെയാണ് യുവാവ് കായലിലേയ്ക്ക് എടുത്ത് ചാടിയത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ ചിതറിയോടുകയും ചെയ്തു.

കായലിലേയ്ക്ക് ചാടിയ പ്രവീണിനോട് തിരിച്ചുകയറാന്‍ പോലീസ് നിര്‍ദേശിച്ചെങ്കിലും പ്രവീണ്‍ മറുകര ലക്ഷ്യമാക്കി നീന്തി. എന്നാല്‍, ലക്ഷ്യത്തിലെത്തും മുന്‍പ് കൈകാലുകള്‍ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. കരയ്ക്കുണ്ടായിരുന്നവര്‍ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: രത്‌നമ്മയമ്മ. സഹോദരങ്ങള്‍: പ്രീത, പ്രജീഷ്.