ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ മാസങ്ങളോളം വീട്ടിൽ ചിലവഴിച്ചതിനുശേഷം പ്രൈമറി സ്കൂളിൽ നിന്നും സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന പല കുട്ടികളുടെയും പഠനനിലവാരം വളരെ മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പല കുട്ടികൾക്കും വായിക്കാനും എഴുതാനും പോലും അറിയില്ല. നിലവാരമില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് ഉയർന്ന ക്ലാസുകളിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നത്. രാജ്യത്തെ സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസത്തിലുണ്ടായ നിലവാര തകർച്ചയെ നേരിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മെയ് -11ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിശദമായ കർമ്മപദ്ധതി പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടുതൽ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി സമ്മർ സ്കൂൾ തുടങ്ങിയ പദ്ധതികൾ ഗവൺമെൻറ് പ്രഖ്യാപിക്കും. അധിക സ്കൂൾ ദിനങ്ങളും കുറഞ്ഞ വേനൽക്കാല അവധി ദിവസങ്ങളും പ്രധാനമന്ത്രിയുടെ നിർദേശങ്ങളിൽ ഉൾപ്പെടുത്തപ്പെടുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.

കൊറോണ മഹാമാരി ഏറ്റവും മോശമായി ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. രോഗവ്യാപനം അനിയന്ത്രിതമായി വർദ്ധിച്ചതിനെ തുടർന്ന് അധ്യയനം പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്ക് പറിച്ച് നടപ്പെട്ടിരുന്നു. പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ സംബന്ധിക്കുന്നതിന് ആവശ്യമായ കംപ്യൂട്ടറുകളുടെയും ഇന്റർനെറ്റ് സംവിധാനങ്ങളുടെയും കുറവുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസുകൾക്കായി മണിക്കൂറോളം കമ്പ്യൂട്ടറുകളും ഫോണുകളും ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിച്ചേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.