ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുവരുത്താൻ ഗവൺമെൻറ് തയ്യാറാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഘട്ടംഘട്ടമായി ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക. ഇതിൻറെ ഭാഗമായി മാർച്ച് മാസത്തിൽ സ്കൂളുകളാവും ആദ്യമായി പ്രവർത്തനം ആരംഭിക്കുക. ഏപ്രിലിൽ ആവശ്യേതര ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പബ്ബുകളും റെസ്റ്റോറന്റുകളും തുറക്കുന്നത് മെയ്മാസത്തിൽ മാത്രമായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഘട്ടംഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി രോഗവ്യാപനം നിരീക്ഷിച്ചതിനുശേഷമായിരിക്കും തുടർന്നുള്ള നടപടികൾക്ക് ഗവൺമെൻറ് മുതിരുക. വിദ്യാഭ്യാസത്തിന് അതീവ മുൻഗണന നൽകുന്നത് കൊണ്ട് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിൻെറ ആദ്യഘട്ടത്തിൽ തന്നെ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനിലെ കോവിഡ് മരണങ്ങൾ ഒരുലക്ഷം കടന്നതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ബോറിസ് സർക്കാർ നേരിട്ടത്. ബ്രിട്ടനിൽ ഇളവുകളെ കുറിച്ച് ചിന്തിക്കാൻ ഗവൺമെന്റിന് ധൈര്യം നൽകുന്നത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലം കണ്ടതും അതോടൊപ്പം ഫെബ്രുവരി പകുതിയോടെ 4 മുൻഗണനാ ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാം എന്നുള്ള പ്രതീക്ഷയിലുമാണ്. എന്നാൽ ഇതുവരെ ആദ്യ ഡോസെങ്കിലും കിട്ടിയവർ ജനസംഖ്യയുടെ 12 ശതമാനത്തിൽ താഴെയാണെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടനിൽ രണ്ടാം ഡോസ് വിതരണം തുടങ്ങിയെങ്കിലും ജനസംഖ്യയുടെ ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഇത് ഇപ്പോഴും ലഭ്യമായിട്ടുള്ളൂ. അതുകൊണ്ട് തന്നെ വാക്സിൻ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ഇനിയും വളരെ സമയമെടുക്കാം. വാക്സിനേഷൻെറ ആദ്യ ഡോസ് ലഭിച്ച പലർക്കും കോവിഡ്-19 പിടിപെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാലെ പൂർണതോതിലുള്ള പ്രതിരോധശേഷി ആർജിക്കുന്നുള്ളൂ. ഒരു ഡോസ് വാക്‌സിൻ എടുത്തതുകൊണ്ടും ഉടൻ വാക്‌സിൻ കിട്ടും എന്ന പ്രതീക്ഷയിലും കാണിക്കുന്ന അമിതമായ ആത്മവിശ്വാസം അപകടകരമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.