ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രിൻസ് ഹാരി സ്വന്തം സമ്പത്തിൽ നിന്ന് £1.1 മില്യൺ കുട്ടികളുടെ ക്ഷേമ പദ്ധതിക്കായി സംഭാവന നൽകി. കുട്ടികളെ സുരക്ഷിതമായ ഇടങ്ങളിൽ ഒരുമിപ്പിക്കുകയും, ഭാവിക്ക് പ്രതീക്ഷ നൽകുകയും ചെയ്യുന്ന ശ്രമങ്ങൾക്കായാണ് ഈ സഹായം. യുകെയിലെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം നോട്ടിംഗ്ഹാമിലെ കമ്മ്യൂണിറ്റി റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. കുട്ടികളോടൊപ്പം സംഗീത നൃത്ത പരിപാടികളിൽ രാജകുമാരൻ അവിടെ പങ്കെടുത്തു.
കുട്ടികളെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ കുടുംബങ്ങളെയും സമൂഹത്തെയും തകർത്തു കൊണ്ടിരിക്കുകയാണന്നും ഭക്ഷ്യദൗർലഭ്യം, വർഗ്ഗീയത, വിദ്യാഭ്യാസ അസമത്വം തുടങ്ങിയ പ്രശ്നങ്ങളെ നേരിടാൻ വലിയ ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്നും ഹാരി പറഞ്ഞു. പദ്ധതിയുടെ ഡയറക്ടർ ടോണി ഒകോറ്റി ഹാരിയുടെ സംഭാവന യുവാക്കൾക്ക് സുരക്ഷിതമായ ഇടങ്ങളും ശക്തി പകരുന്ന അവസരങ്ങളും സൃഷ്ടിക്കാൻ സഹായകരമാവുമെന്ന് അഭിപ്രായപ്പെട്ടു.
ജീൻസ് ധരിച്ച് എത്തിയ ഹാരി കുട്ടികളുടെ റാപ്പ് ഗാനങ്ങൾക്കൊപ്പം ചുവടുവച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് ആവേശം നൽകുന്നതായിരുന്നു. കുട്ടികളുടെ ഗാനങ്ങൾ ആസ്വദിച്ചതായി അദ്ദേഹം പറഞ്ഞു . അതിനിടെ സഹോദരൻ പ്രിൻസ് വില്യം ലണ്ടനിലെ ഭവനരഹിതർക്കുള്ള ക്യാമ്പെയ്നുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തു. ഹാരി ക്വീൻ എലിസബത്ത് രണ്ടാമന്റെ മരണമാസവാർഷികത്തിൽ വിൻഡ്സറിൽ വച്ച് പൂമാല അർപ്പിക്കുകയും, വെൽ ചൈൽഡ് അവാർഡിൽ പങ്കാളിയാകുകയും ചെയ്തു. അദ്ദേഹം ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
Leave a Reply