കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെയുള്ള പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾക്ക് തുടക്കമായി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അപ്പീൽ സാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കിയതായും, ഇത് ഇന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് കൈമാറുമെന്നും അറിയുന്നു. വിചാരണക്കോടതി ഉത്തരവ് വിശദമായി പരിശോധിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും ആരംഭിച്ചു.
ഇതിനിടെ, വിധി പ്രസ്താവനയ്‌ക്ക് മുമ്പ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം അറിയിച്ചു. ഈ വിഷയത്തിൽ നേരത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നുവെങ്കിലും സംഘടനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ചില പ്രതികളെ ശിക്ഷിക്കുമെന്നും ദിലീപ് അടക്കമുള്ളവരെ വെറുതെ വിടുമെന്നും എഴുതിയ ശേഷം ആ രേഖ ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.
ദിലീപിന്റെ ‘ക്വട്ടേഷൻ’ എന്ന വാദം ഒരു ഘട്ടത്തിലും തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. ആദ്യഘട്ട കുറ്റപത്രത്തിൽ പ്രതികൾ നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിരുന്നുവെന്നും, പിന്നീട് ഉയർന്ന ഗൂഢാലോചനാവാദത്തിന് ഉറച്ച തെളിവുകളില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും തുടക്കത്തിൽ ദിലീപിനെക്കുറിച്ച് സംശയമില്ലായിരുന്നുവെന്നും, പിന്നീട് ഉയർന്ന ആരോപണങ്ങൾക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഗൂഢാലോചനയെന്ന വാദം നിലനിൽക്കില്ലെന്ന നിഗമനത്തിലാണ് എത്തിയത്.











Leave a Reply