ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയൊരു പബ്ലിക് വാണിംഗ് സിസ്റ്റം പരീക്ഷിക്കുന്നതിൻെറ ഭാഗമായി യുകെയിലുള്ള മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സൈറൺ പോലുള്ള അലേർട്ട് അയയ്ക്കും. വെള്ളപ്പൊക്കം, കാട്ടുതീ പോലുള്ള അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സർക്കാരിനെയും അത്യാഹിത വിഭാഗങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഡെവലപ്പ് ചെയ്‌തിരിക്കുന്നത്‌. ഏപ്രിൽ 23 ഞായറാഴ്ച വൈകുന്നേരത്തോടെയായിരിക്കും പരീക്ഷണം നടക്കുക. ഉപയോക്താകൾ അലേർട്ടിനോട് പ്രതികരിച്ചാൽ മാത്രമായിരിക്കും മൊബൈൽ ഫോണിലെ മറ്റ് ഫീച്ചറുകൾ അവർക്ക് ഉപയോഗിക്കാൻ കഴിയുക.

WhatsApp Image 2024-12-09 at 10.15.48 PM

ടെസ്റ്റിംഗ് സമയം ആളുകളുടെ മൊബൈൽ ഫോണുകളുടെ ഹോം സ്‌ക്രീനുകളിൽ ഒരു സന്ദേശം ദൃശ്യമാകും. നിങ്ങളുടെ ഫോണുകൾ സൈലന്റിൽ ആണെങ്കിലും വൈബ്രേഷനും ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദവും ഏകദേശം 10 സെക്കൻഡ് വരെ റിംഗ് ചെയ്യും. യുഎസ്, കാനഡ, ജപ്പാൻ, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സമാന പദ്ധതികളുടെ മാതൃകയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഗവൺമെന്റിൽ നിന്നോ എമർജൻസി സർവീസുകളിൽ നിന്നോ മാത്രമേ വരൂ. ആദ്യ കാലങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ സംഭവങ്ങൾക്കായിരിക്കും അലേർട്ട് സന്ദേശങ്ങൾ വരുക. മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശത്തുള്ള 90% മൊബൈൽ ഉപയോക്താക്കൾക്കും സന്ദേശം ലഭിക്കുന്ന രീതിയിൽ ആണ് സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്.

ഈ സംവിധാനം തികച്ചും സുരക്ഷിതമാണെന്നും ഒരു വ്യക്തിയുടെ ടെലിഫോൺ നമ്പർ, ഐഡന്റിറ്റി അല്ലെങ്കിൽ ലൊക്കേഷൻ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ക്യാബിനറ്റ് ഓഫീസ് പറഞ്ഞു. ഇതിനായി സെൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സന്ദേശങ്ങൾ ഒരാളുടെ നിലവിലെ ലൊക്കേഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഒരു അലേർട്ട് പ്രവർത്തനക്ഷമമാകുമ്പോൾ, ബാധിത പ്രദേശത്തെ എല്ലാ സെൽ ടവറുകളും അത് പ്രക്ഷേപണം ചെയ്യും. അതിനാൽ തന്നെ അലേർട്ടുകൾ ലഭിക്കുന്നതിന് ലൊക്കേഷൻ സേവനങ്ങൾ ഓണാക്കേണ്ടതില്ല.