നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയ്ക്ക് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ പോലീസിന് മൊഴി നല്‍കി.
മൊഴി നല്‍കാന്‍ നേരത്തെ ആലുവ പോലീസ് ക്ലബ്ബിലേക്ക് പ്രതീഷ് ചാക്കോയെ വിളിച്ചു വരുത്തിയിരുന്നു. പള്‍സര്‍ സുനി തന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നതായി പ്രതീഷ് ചാക്കോ പറഞ്ഞു.
അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞത്. കേസില്‍ സുപ്രധാന തെളിവ് നശിപ്പിച്ചുകളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ പുതിയ സാഹചര്യത്തില്‍ പോലീസ് ചുമത്തിയേക്കും.
തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ കൈവശം ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഈ മൊബൈല്‍ ദിലീപിനെ ഏല്‍പ്പിക്കണമെന്നും താന്‍ അഭിഭാഷകനോട് പറഞ്ഞിരുന്നതായി സുനി മൊഴി നല്‍കിയിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നേരത്തെ പറഞ്ഞകേട്ട മാഡത്തിലേക്ക് അന്വേഷണം നീങ്ങുന്നതായി റിപ്പോര്‍ട്ട്.
ഒരു അഭിഭാഷകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ മാഡത്തെക്കുറിച്ച് സൂചനയുണ്ട്. ഇത് സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ആണന്നാണ് സൂചന. ഈ മാഡത്തെക്കുറിച്ചാണ് അന്വേഷണം. ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ദിലീപിന്റെ അവിഹിത ഇടപാടുകളുടെ പണം കൈമാറ്റം ഇവരുടെ അക്കൗണ്ട് വഴിയാണെന്നാണ് സൂചന. കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിലീപിന്റെ ഭാര്യ കാവ്യയുമായും ഈ നടിക്ക് അടുത്ത സൗഹൃദമുണ്ട്. ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തില്‍ ഈ നടി ആദ്യാവസാനം സജീവമായുണ്ടായിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് ഇവരെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. അന്വേഷണം പുരോഗമിച്ചതോടെയാണ് ദിലീപും നടിയും തമ്മിലുള്ള ഒരുപാട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.