റ്റിജി തോമസ്

ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവൽ വായനയ്ക്കായി തിരഞ്ഞെടുത്തതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന കൽക്കിയുടെ പ്രശസ്തമായ പുസ്തകം വായിച്ചതിന്റെ സുഖകരമായ ഓർമ്മയായിരുന്നു ഒരു കാരണം. പൊന്നിയിൻ സെൽവത്തിന്റെ തമിഴ് ഭാഷയിലെ തന്നെ മൂലകൃതി വായിച്ച സുഹൃത്തുക്കളുമായുള്ള സംവാദങ്ങൾ വീണ്ടും കൽക്കിയുടെ രചനകൾ വായിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. സിനിമയും നോവലും (പ്രത്യേകിച്ച് രണ്ടാം ഭാഗം) തമ്മിലുള്ള അന്തരങ്ങളും ഞങ്ങളുടെ ചർച്ചകൾക്ക് വിഷയമായിരുന്നു. ശിവകാമി ശപഥത്തിന്റെ മലയാളത്തിലേയ്ക്കുള്ള പരിഭാഷ നിർവഹിച്ചത് സുഹൃത്തായ ശ്രീ ബാബുരാജ് കളമ്പൂരാണ്. ശിവകാമി ശപഥം തിരഞ്ഞു പിടിച്ച് വായിക്കാനുള്ള പ്രധാന കാരണം അതായിരുന്നു.

പല്ലവ രാജവംശത്തിലെ രണ്ട് രാജാക്കന്മാരുടെ കഥ പറയുന്ന ചരിത്രാഖ്യായിയയ്ക്ക് കൽക്കി അവലംബമാക്കിയത് കലയെത്തന്നെയാണ്. മഹാബലിപുരത്തിലെ ശിൽപ ഭംഗിയിൽ നിന്നാണ് തന്റെ നോവലിൻറെ ബീജവാപം നടന്നതെന്ന് കൽക്കി തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ശില്പിയായ അയനാരും മകളും നർത്തകിയുമായ ശിവകാമിയും തങ്ങളുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമർപ്പിച്ചവരാണ്.

യുവരാജാവ് നരസിംഹവർമനും നർത്തകിയുമായ ശിവകാമിയും തമ്മിലുള്ള പ്രണയവും വിരഹവും അതിമനോഹരമായി ഒരു രാജവംശത്തിന്റെ ചരിത്രവുമായി കൽക്കി ഇണക്കി ചേർത്തിരിക്കുന്നു.

ആയിരത്തി മൂന്നിറിലപ്പുറം വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങളാണ് നോവലിലെ പ്രമേയമെങ്കിലും പല കാര്യങ്ങളും ഇന്നും കാലിക പ്രസക്തിയുള്ളതാണ്. പ്രത്യേകിച്ച് ബുദ്ധ ജൈന പുരോഹിതന്മാരുടെ രാജഭരണ കാര്യങ്ങളിലുള്ള ഇടപടെലിനെ കുറിച്ച് മഹേന്ദ്ര വർമ്മ രാജാവിന്റെ പരാമർശങ്ങൾ മതത്തിന്റെ രാഷ്ട്രീയത്തിലെ എക്കാലത്തെയും ഇടപെടലുകളെ കുറിച്ചുള്ള മുന്നറിയിപ്പായി വായനക്കാർക്ക് അനുഭവപ്പെടും.

മലയാളം തർജ്ജിമയ്ക്ക് 1102 പേജുകളാണ് ഉള്ളത്. എന്നിരുന്നാലും ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്നാണ് ശിവകാമിയുടെ ശപഥം. അതിന് ഒരു കാരണം കൽക്കിയുടെ കഥ പറയുന്ന രീതിയും മറ്റൊരു കാരണം ബാബുരാജ് കളമ്പൂരിന്റെ മലയാളം തർജ്ജിമയുടെ മനോഹാരിതയുമാണ്.

ബുദ്ധ ഭിഷുവായി തുടക്കത്തിൽ പ്രത്യക്ഷപ്പെട്ട് അവസാനം വരെ നിറഞ്ഞാടിയ നാഗനന്ദി എന്ന പ്രതിലോമ സ്വഭാവമുള്ള കഥാപാത്രവും ശ്രദ്ധേയമാണ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ പലപ്പോഴും മനസ്സിലേയ്ക്ക് ഉയർന്നുവന്ന മലയാള പുസ്തകം സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയാണ്. നോവലിന്റെ ആദ്യ അധ്യായത്തിൽ കാഞ്ചിയിൽ വിദ്യ അഭ്യസിക്കുന്നതിനായി എത്തുന്ന പരം ജ്യോതിയുടെ കൂടെ കഥയാണ് ശിവകാമിയുടെ ശപഥം എന്ന നോവൽ . പലപ്പോഴും പരം ജ്യോതി മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനെന്ന കഥാപാത്രത്തെ നമ്മെ ഓർമ്മിപ്പിക്കും. പല്ലവ വംശത്തിന്റെ സർവ്വസൈനാധിപനായി പിന്നീട് യുദ്ധത്തോടും രാജ്യ ഭരണത്തിൽ നിന്നും പിന്മാറുന്ന പരം ജ്യോതി എന്ന പാത്രസൃഷ്ടിയിലൂടെ വിജ്ഞാന ദാഹത്തിന്റെയും ആധ്യാത്മികതയിലേക്കുള്ള ഒരു മനുഷ്യൻറെ പരിവർത്തനത്തിന്റെ അപൂർവ്വ മാതൃകയാണ് കൽക്കി വരച്ചു കാണിക്കുന്നത് .

ശിവകാമിയുടെ ശപഥം എന്ന കൽക്കിയുടെ നോവലിന് അതിമനോഹരമായ വിവർത്തനം നിർവഹിച്ചിരിക്കുന്ന ശ്രീ ബാബുരാജ് കളമ്പൂർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. മലയാളം യുകെയുടെ ഓണപ്പതിപ്പിൽ അദ്ദേഹം എഴുതിയ രചനകളിൽ കൂടിയാണ് എനിക്ക് ശ്രീ ബാബുരാജ് കളമ്പൂരിനെ പരിചയം. മലയാളം തമിഴ് ഭാഷകളിലായി എഴുതുന്ന ബാബുരാജ് കളമ്പൂർ ഇരു ഭാക്ഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്. ശിവകാമിയുടെ ശപഥം വായിക്കുമ്പോൾ ചരിത്രത്തിൽ നിന്ന് എടുത്തവ ഏത് കൽക്കിയുടെ ഭാവനയിൽ വിരിഞ്ഞവ ഏത് എന്ന് വിവിധ കഥാപാത്രങ്ങളെ കുറിച്ച് വായനക്കാർക്ക് സന്ദേഹം ഉണ്ടാകും. അത്രമാത്രം ജീവസുറ്റവയാണ് കൽക്കിയുടെ പാത്രസൃഷ്ടി.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.