പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട വിശദമായ വാദങ്ങൾ കോടതിയിൽ ഉണ്ടാകും. അന്വേഷണം നടത്തുന്ന എസ്‌ഐടി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യഹർജിയിൽ കോടതി തീരുമാനം എടുക്കുക. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ, പീഡനം നടന്നതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കുമെന്നാണ് സൂചന. അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന വാദം ഉന്നയിച്ച് ജാമ്യം നേടാനാണ് പ്രതിഭാഗത്തിന്റെ ശ്രമം. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ സംഭവത്തിൽ കേസും രജിസ്റ്റർ ചെയ്തു. രാഹുലിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തത്.
കസ്റ്റഡി കാലാവധി കഴിഞ്ഞ് രാഹുലിനെ വീണ്ടും ജയിലിലേക്ക് മാറ്റുമ്പോൾ ഇന്നലെയും പ്രതിഷേധം ഉണ്ടായി. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും ആശുപത്രിയിൽ പ്രതിഷേധം ഉണ്ടായില്ല. വൈദ്യ പരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസ് വാഹനത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തു.











Leave a Reply