സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവ കക്ഷിയെന്നു സൂചന. തിരഞ്ഞെടുപ്പു കമ്മീഷനില്‍ നേരത്തെ റജിസ്റ്റര്‍ ചെയ്തിരുന്ന അനൈത്തിന്ത്യ മക്കള്‍ കക്ഷിയെന്ന പാര്‍ട്ടി പേരുമാറ്റിയാണു മക്കള്‍ സേവ കക്ഷിയായത്. ഈ പാര്‍ട്ടിക്കു ഓട്ടോറിക്ഷ ചിഹ്നമായി തിരഞ്ഞെടുപ്പുകമ്മീഷന്‍ അനുവദിച്ചു. അതേ സമയം കമല്‍ഹാസനു കഴിഞ്ഞ തവണത്തെ ചിഹ്നമായ ടോര്‍ച്ചു നഷ്ടമായി.

പുതിയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തു ചിഹ്നം അനുവദിച്ചു കിട്ടാന്‍ സമയമെടുക്കുമെന്നുറപ്പായതോടെയാണു നിലവിലെ പാര്‍ട്ടിയെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിയത്. അനൈത്തിന്ത്യ മക്കള്‍ കക്ഷിയെന്ന നിര്‍ജീവമായിരുന്ന പാര്‍ട്ടിയെ പേരുമാറ്റി. ഉടമകളില്‍ രജനിയുടെ പേരും ചേര്‍ത്തു. ബാഷ സിനിമയിലെ രജനിയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഓട്ടോറിക്ഷ ചിഹ്നമായി അനുവദിച്ചു.

ഹൈദരാബാദില്‍ അണ്ണാത്തെ ഷൂട്ടിന്റെ തിരക്കിലാണു താരം. പാര്‍ട്ടിയുടെ സൂപ്പര്‍ വൈസറോ, കോര്‍ഡിനേറ്ററോ ഇക്കാര്യത്തോടു പ്രതികരിച്ചില്ല. രജനിയുടെ പേരില്‍ മറ്റാരോ കമ്മീഷനില്‍ അപേക്ഷ നല്‍കിയതാണെന്ന പ്രചാരണവുമുണ്ട്. കമല്‍ഹാസനു കഴിഞ്ഞ തവണ കിട്ടിയ ടോര്‍ച്ചു ചിഹ്നം അലോട്മെന്റില്‍ നഷ്ടമായി. പുതുച്ചേരിയില്‍ മാത്രമാണു ടോര്‍ച്ചു മക്കള്‍ നീതി മയ്യത്തിന അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ എം.ജി.ആര്‍ മക്കള്‍ കക്ഷിയെന്ന സജീവമല്ലാത്ത പാര്‍ട്ടിക്കാണു ഇത്തവണ ടോര്‍ച്ച് അനുവദിച്ചിരിക്കുന്നത്.