ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിലെ അതിരൂക്ഷമായ തിരക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കാനിരുന്ന നേരത്തേയുള്ള മോചന പദ്ധതിയിൽ നിന്ന് ബലാത്സംഗം, ഗുരുതര ശിശുലൈംഗിക പീഡനം, ഗ്രൂമിങ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവരെ ഒഴിവാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ആരംഭിക്കാനിരുന്ന പദ്ധതി ഒരു മാസം മാറ്റി ഒക്ടോബറിലേക്കാണ് നീട്ടിയത്.

ജയിലുകളിലെ സ്ഥലക്ഷാമം പരിഹരിക്കാൻ ആയിരക്കണക്കിന് തടവുകാരെ ശിക്ഷാകാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ഇരകളുടെ കുടുംബങ്ങൾ, എംപിമാർ, ജയിലുദ്യോഗസ്ഥർ എന്നിവരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ നിലപാട് പുനഃപരിശോധിക്കുകയായിരുന്നു. അതേസമയം, ചില കൊലപാതകക്കേസുകളിലും ഗാർഹിക പീഡനക്കേസുകളിലും ശിക്ഷ അനുഭവിക്കുന്നവർക്ക് ഇളവ് ലഭിക്കുമെന്നത് വിവാദമായി തുടരുന്നു.
ഗാർഹിക പീഡനക്കേസുകളിലെ പ്രതികളെ ഒഴിവാക്കാത്തത് ഇരകളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ഇരകളുടെ അവകാശ പ്രവർത്തകരും പൊലീസ് സംഘടനകളും മുന്നറിയിപ്പ് നൽകി. ജയിലുകളുടെ ശേഷി തീരുന്ന സാഹചര്യത്തിൽ പൊതുസുരക്ഷയും ക്രിമിനൽ നീതിന്യായ സംവിധാനവും സംരക്ഷിക്കാൻ പ്രയാസകരമായ തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.











Leave a Reply