റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ രാജീവിന്റെ കൊലപാതക കേസിൽ വിഴിത്തിരിവ്.കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ അശ്ലീല ദൃശ്യങ്ങൾ രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതി ചക്കര ജോണി ഇന്ന് പിടിയിലായി‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് അറസ്റ്റ്ചെയ്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യമായി സഹകരിക്കുന്നില്ല. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവര്‍ നല്‍കുന്ന മൊഴി.

വെള്ളിയാഴ്ച ചാലക്കുടി പരിയാരം തവളപ്പാറ എസ്.ഡി. കോണ്‍വെന്റിന്റെ ഉടമ സ്ഥതയിലുള്ള വീട്ടിലാണ് രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കല്ലിങ്ങല്‍ ജോണിയുടെ ജാതി തോട്ടം പാട്ടത്തിനെടുത്ത് അവിടെ താമസിച്ചുവരികയായിരുന്നു രാജീവ്.

രാവിലെ പറമ്പിന്റെ ഗേറ്റ് തുറക്കുവാന്‍ സ്‌കൂട്ടറില്‍ പോയപ്പോള്‍ രാജീവിനെ അക്രമികള്‍ ബലപ്രയോഗത്തിലൂടെ ഓട്ടോറിക്ഷയില്‍ കയറ്റി കോണ്‍വെന്റ് വക കെട്ടിടത്തില്‍ കൊണ്ടുവരികയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ അഖില്‍ വെള്ളിയാഴ്ച ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചതും മൃതദേഹം കണ്ടെത്തിയതും.

രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ് ചക്കരജോണി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങള്‍ മുഖേനയാണ്. കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.