ന്യൂസ് ഡെസ്ക് മലയാളം യുകെ

ചെങ്കടലിലും മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപ്പെരുപ്പം വർദ്ധിക്കുന്നതു കൂടാതെ സംഘർഷങ്ങൾ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക് ലോകരാഷ്ട്രങ്ങളെ തള്ളിവിടും.

നാളെ യെമനിലെ ഹൂത്തി ശക്തി കേന്ദ്രങ്ങളിൽ യുഎസ് – യുകെ സംയുക്‌താക്രമത്തെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനക് പ്രസ്താവന നടത്തുമെന്നാണ് കരുതപ്പെടുന്നത്. കൂടിവരുന്ന സംഘർഷങ്ങൾ ഉയർന്ന പലിശ നിരക്കിനും വളർച്ചാ നിരക്ക് താഴുന്നതിലും വില വർദ്ധനവിനും പണപ്പെരുപ്പം ഉയരുന്നതിനും വഴിവെക്കുമെന്ന ലോക ബാങ്കിൻറെ വിദഗ്ധരുടെ മുന്നറിയിപ്പിനെ കുറിച്ച് പ്രധാനമന്ത്രി എന്ത് പറയും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. യുകെയിലെയും യുഎസിലെയും രാഷ്ട്രീയ നേതൃത്വങ്ങൾ നിലവിൽ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ്. അതുകൊണ്ടു തന്നെ സംഘർഷങ്ങളുടെ ഫലമായി സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.

യെമനിലെ ഹൂത്തി കേന്ദ്രങ്ങൾക്കെതിരായ വ്യോമാക്രമണത്തിൽ എല്ലാ പാർട്ടികളുടെയും പിന്തുണയുണ്ട്. എന്നിരുന്നാലും അത് ഉളവാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് എംപിമാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഋഷി സുനക് മറുപടി പറയേണ്ടതായി വരും. സമാനമായ സാഹചര്യത്തിലൂടെയാണ് യുഎസ് പ്രസിഡൻറ് ജോ ബൈഡനും കടന്നു പോകുന്നത് . ഗാസയിലെ ഇസ്രയേൽ നടപടികൾക്കുള്ള യുഎസ് സൈനിക പിന്തുണയെ ഇതിനകം തന്നെ ശക്തമായി എതിർത്തു വരുന്ന സ്വന്തം പാർട്ടിയിലെ എംപിമാരിൽ നിന്ന് ബൈഡന്‍ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്.