ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യം ഒന്നടങ്കം വളരെ ആകാംക്ഷയോടെയാണ് പുതിയ ലേബർ സർക്കാരിന്റെ ഒക്ടോബർ 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ ഉറ്റുനോക്കുന്നത്. സമീപ വർഷങ്ങളിൽ യുകെ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് പ്രതിവിധി പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ബ്രെക്സിറ്റിനെ ചുറ്റിപ്പറ്റിയുള്ള അനശ്‌ചിതത്വവും കോവിഡ് മഹാമാരിയും റഷ്യ ഉക്രയിൻ സംഘർഷവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കി. വർധിച്ചു വന്ന പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട് .


ചാൻസലർ റേച്ചൽ റീവ്സ് ഈ മാസം 30-ാം തീയതി അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതി വർദ്ധനവും ചെലവ് ചുരുക്കലിനുള്ള നിർദ്ദേശവും ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആശങ്കയോടെയാണ് യുകെ മലയാളികൾ കാണുന്നത്. മുൻ ഗവൺമെന്റിന്റെ സാമ്പത്തിക വീഴ്ചകൾക്ക് പരിഹാരം കാണാനാണ് ഈ നടപടികൾ എന്ന് ഇന്നലെ നടന്ന ഒരു ക്യാബിനറ്റ് യോഗത്തിൽ ചാൻസലർ റേച്ചൽ റീവ്സ് മറ്റു മന്ത്രിമാരോട് പറഞ്ഞിരുന്നു. ചെലവ് ചുരുക്കലിനും, നികുതിയിനത്തിലും ക്ഷേമപരിപാടികളുടെ കാര്യത്തിലും ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ തൻറെ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് വെളിപ്പെടുത്തിയിരുന്നു .

ചൊവ്വാഴ്ച ബിബിസി ബ്രേക്ക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ, ബജറ്റിൽ തൊഴിലുടമകൾക്ക് ദേശീയ ഇൻഷുറൻസ് വർദ്ധനവ് ഉണ്ടാകാനുള്ള സൂചന പ്രധാനമന്ത്രി കെയർ സ്റ്റാർമർ നടത്തിയിരുന്നു. നിലവിൽ എല്ലാ ജീവനക്കാരും ആഴ്ചയിൽ 175 പൗണ്ടിന് മുകളിലുള്ള വരുമാനത്തിന് 13.8% എന്ന നിരക്കിൽ തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ തൊഴിൽ ഉടമ നൽകുന്ന പെൻഷൻ കോൺട്രിബ്യൂഷനിൽ നിലവിൽ ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സാധാരണ ജനങ്ങൾക്ക് ആദായനികുതി വർദ്ധനവും മറ്റു തീരുമാനങ്ങളും ഉണ്ടാകില്ലെന്ന ലേബറിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ ജനപ്രീതി ഇടിഞ്ഞു കൊണ്ടേയിരിക്കുന്ന ലേബർ സർക്കാരിന് ബഡ്ജറ്റ് പ്രഖ്യാപനം വളരെ നിർണായകമായിരിക്കും.