ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുൾപൊട്ടലിൽ വാൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മലമുകളിൽ നിന്നും വൻതോതിൽ ചെളി കുത്തിയൊലിച്ചുവരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടലോര നഗരമായ അട്ടാമിയിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. പ്രദേശത്തു നിന്നും കോസ്റ്റ് ഗാർഡ് ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഗവർണർ അറിയിച്ചു.

വൻ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രധാനമന്ത്രി യോഷിഹിദെ സുഗ രക്ഷാപ്രവർത്തനത്തിന് കർമ സേനയെ നിയോഗിച്ചു. കനത്ത മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം തിമർത്ത് പെയ്ത്‌കൊണ്ടിരിക്കുന്ന ജപ്പാനിൽ ഉരുൾപൊട്ടൽ സാധാരണ സംഭവമായിരിക്കുകയാണ്.

അതിനിടെ കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത തുടരുകയാണ്. 19 പേരെ കാണാതായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 20 പേരെയാണ് കാണാതായതെന്ന് എൻ.എച്ച്.കെ ബ്രോഡ്കാസ്റ്റർ പറയുന്നു. എന്നുമാത്രമല്ല, കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിരിക്കാൻ ഇടയുണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു.