ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച്‌ റിസര്‍വ് ബാങ്ക്.  വിവരാവകാശ മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വയ്കതമാക്കിയത്. രാജ്യത്തെ കളളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. ഈ തീരുമാനത്തിന്റെ തുടര്‍ച്ചയായി 2000 രൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ കറന്‍സി പ്രിന്റ് അച്ചടിക്കുന്ന ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഒറ്റ 2000 നോട്ട് പോലും അച്ചടിച്ചിട്ടില്ല. ഇന്ത്യന്‍ എക്സ്പ്രസ് പത്രം നല്‍കിയ വിവരാവകാശത്തിന് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

എ.ടി.എമ്മുകളിലും മറ്റും ഏറെ നാളുകളായി 2000 നോട്ടിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതിനു പിറകെയാണ് വിവരാവകാശ അപേക്ഷയില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടിയില്‍ പറയുന്നത്. 2000 രൂപ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്താനായി റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. ആദ്യം നോട്ട് അച്ചടിച്ച്‌ ഇറക്കുന്നതില്‍ കുറവ് വരുത്തി പിന്നീടത് പൂര്‍ണമായും നിര്‍ത്തുകയായിരുന്നു.

നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെങ്കിലും അനിയന്ത്രിതമായ അളവിലുള്ള കളളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ കഴിയുമെന്ന് അധികൃതര്‍ കരുതുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പതിവായി ഈ രീതി സ്വീകരിക്കാറുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ നിതിന്‍ ദേശായിയും പറയുന്നു. 2016 ഡിസംബര്‍ 8ന് 500, 1000 നോട്ടുകള്‍ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016-17 സാമ്പത്തിക വര്‍ഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017-18ല്‍ ഇത് 11 കോടി നോട്ടുകളായി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 4.6 കോടി രൂപയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.