ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ ചരക്ക് വാഹന ഡ്രൈവർ ക്ഷാമം രൂക്ഷം. ഡ്രൈവർ ക്ഷാമം കാരണം ഇന്ധനം എത്തില്ലെന്ന ഭീതിയെ തുടർന്ന് നിരവധി പേരാണ് ഇന്ന് പമ്പുകളിലേക്ക് ഇരച്ചെത്തിയത്. പെട്രോൾ, ഡീസൽ വിതരണം തടസപ്പെടുമെന്നും പെട്രോൾ സ്റ്റേഷൻ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ടോൺബ്രിഡ്ജ്, കെന്റ്, എലി, കേംബ്രിഡ്ജ്ഷയർ, ബ്രൈറ്റ്, ലീഡ്സ് എന്നിവിടങ്ങളിൽ കാറുകളുടെ നീണ്ട നിര കാണപ്പെട്ടു. എസെക്സിലെ ഒരു പെട്രോൾ സ്റ്റേഷനിൽ ഇന്ന് രാവിലെ തന്നെ ഡീസൽ തീർന്നു. 1973 -ലെ ഒപെക് ഓയിൽ പ്രതിസന്ധിയുടെയും 2000 -ലെ ഇന്ധനക്ഷാമത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇന്ന് യുകെ നിരത്തുകളിൽ. ഇതോടൊപ്പം സൂപ്പർമാർക്കറ്റുകൾ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശിക പെട്രോൾ സ്റ്റേഷനുകൾ അടയ്ക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളിൽ, ടാങ്കിന്റെ നാലിലൊന്ന് ഇന്ധനം എങ്കിലും സൂക്ഷിക്കണമെന്ന് പെട്രോൾ റീടെയിലേഴ്സ് അസോസിയേഷൻ ഇന്നലെ രാത്രി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ലോറി ഡ്രൈവർമാരുടെ കുറവ് കാരണം പെട്രോൾ, ഡീസൽ വിതരണം പൂർണമായി നടത്താൻ കഴിയില്ലെന്ന് ബിപി ഓയിൽ യുകെ അറിയിച്ചു. ഗ്യാസ് വില കുതിച്ചുയരുന്നതിന് പിന്നാലെയാണ് ഇന്ധന ക്ഷാമവും രൂക്ഷമാകുന്നത്. യുകെയിലുടനീളം വ്യവസായങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണെന്ന് മനസിലാക്കുന്നതായി ഡൗണിംഗ് സ്ട്രീറ്റ് ഇന്ന് ഉച്ചയ്ക്ക് അറിയിച്ചു. ചരക്ക് വാഹന ഡ്രൈവർമാരുടെ കുറവ് നേരിടാൻ കമ്പനികൾ പാടുപെടുകയാണ്.

ആകെ 100,000 ഡ്രൈവർമാരുടെ ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. വിദേശത്തുള്ള എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർമാരെ ആകർഷിക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാൻ മന്ത്രിമാർ സമ്മർദം നേരിടുന്നുണ്ട്. ജോലി ഉപേക്ഷിച്ച ഡ്രൈവർമാരെ തിരികെ കൊണ്ടുവരാൻ ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾ വലിയ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞത്. എനർജി ബില്ലുകളിലെ വർദ്ധനവ് കാരണം ഈ ശൈത്യകാലത്ത് ഗാർഹിക ചിലവ് നാല് ശതമാനം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.