മുംബൈയില്‍ മലയാളി യുവതി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാലാ സ്വദേശിയും മുൻ മാധ്യമപ്രവർത്തകയുമായ രേഷ്മാ മാത്യുവാണ് ആറുവയസുകാരൻ മകനൊപ്പം ജീവനൊടുക്കിയത്. അയൽവാസിയുടെ ബുദ്ധിമുട്ട് സഹിക്കാൻ വയ്യാതെയാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന രേഷ്മയുടെ കുറിപ്പും പൊലീസ് കണ്ടെടുത്തു.

മുംബൈ ചാന്ദിവ്​ലിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. രേഷ്മയുടെ ഭർത്താവ് മേയ് മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണു മരിച്ച നിലയിലാണ് തിങ്കളാഴ്ച ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.