ബിബിൻ എബ്രഹാം

കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ സഹൃദയ ദി കെന്റ് കേരളൈറ്റ്സ് അണിയിച്ചൊരുക്കുന്ന മൂന്നാമത്തെ ഓൾ യു.കെ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സെപ്റ്റംബർ പതിനൊന്ന് ഞായറാഴ്ച്ച ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കോറിയിട്ടിരിക്കുന്ന പ്രശസ്തമായ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.

ക്രിക്കറ്റിനെ പ്രണയിക്കുന്ന ഏതൊരു മലയാളിയും ഒരു പക്ഷേ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിൻ്റെ സുവർണ നിമിഷങ്ങളെ പറ്റി ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. 1983 ജൂൺ18 ന് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നതിനു കൃത്യം ഒരാഴ്ച മുമ്പായിരുന്നു ടൺബ്രിഡ്ജ്വെൽസിലെ നെവിൽ മൈതാനത്ത് സിംബാബ്വേയും ഇന്ത്യയും തമ്മിലുള്ള മത്സരം. ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ്ങ് തന്നെ തിരഞ്ഞെടുത്തു. സ്കോർ ബോർഡിൽ റൺ വിരിയും മുമ്പേ സുനിൽ ഗവാസ്കർ വട്ടപ്പൂജ്യത്തിന് പുറത്ത്. തൊട്ടുടൻ കൃഷ്ണമാചാരി ശ്രീകാന്ത് റണ്ണെടുക്കാതെ പുറത്ത്. മൊഹീന്ദർ അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ എന്നിവരും ഡ്രസിങ് റൂമിലേക്ക് മാർച്ച് പാസ്റ്റ് നടത്തുകയായിരുന്നു. 17 റൺസിന് അഞ്ച് വിക്കറ്റ്.

അപ്പോഴാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തിട്ട് കേവലം നാലു മാസം മാത്രം പ്രായമുള്ള കപിൽദേവ് എന്ന 24കാരൻ ആറാമനായി നെവിൽ ഗ്രൗണ്ടിലെ ക്രീസിലേക്ക് കടന്നു വന്നത്. കപിൽ ദേവ് റോജർ ബിന്നിയെ കൂട്ടുപിടിച്ച് സ്കോർ 77ൽ എത്തിച്ചപ്പോൾ ആറാമത്തെ വിക്കറ്റും വീണു. ഒരു റൺ കൂടി ചേർന്നപ്പോൾ രവി ശാസ്ത്രിയും കട്ടയും പടവും മടക്കി. 78ന് ഏഴ്. നൂറു കടക്കാനുള്ള സാധ്യത കഷ്ടി. എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്നു പറഞ്ഞതു പോലെ ആ 24 കാരൻ പിന്നെ ടൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ നടത്തിയത് ഒരു കൊലവിളിയായിരുന്നു.

കപിൽ ശരിക്കും ഒരു ചെകുത്താനായി മാറിയ ദിവസം. ഒരൊറ്റ ഇന്ത്യക്കാരൻ പോലും ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടില്ലാത്ത ആ കാലത്ത് ആദ്യമായി ഇന്ത്യക്കു വേണ്ടി കപിൽ ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചു. കളി അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ എട്ടിന് 266. കപിൽദേവ് പുറത്താകാതെ നേടിയത് 175 റൺസ്. അതും വെറും 138 പന്തിൽ. മൈതാനത്തിന്റെ അതിരുകൾ അളന്ന 16 ഫോറുകൾ. ആകാശം ഭേദിച്ച ആറ് സിക്സറുകൾ.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾ‌റൗണ്ടർമാരിലൊരാളായിരുന്ന മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ബാറ്റിംഗ് വിസ്ഫോടനം നടന്ന ഗ്രൗണ്ട് കാണുവാനും, അവിടെ കളിക്കുവാനും യു. കെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ഒരു സുവർണാവസരം ആണ് സഹൃദയ ഈ തവണ ഒരുക്കിയിരിക്കുന്നത്.

രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ നെവിൽ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ടു മൈതാനത്തായി ആണ് നടക്കുന്നത്. സഹൃദയയുടെ ഹോം ടീമായ റോയൽസ് ക്രിക്കറ്റ് ക്ലബ്ബിനോടൊപ്പം യു. കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7 ടീമുകൾക്കാണ് പങ്കെടുക്കുവാൻ അവസരം. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ആണ് സമ്മാനം. വിജയികളെ കാത്തിരിക്കുന്നത് 701 പൗണ്ടിന്റെ ക്യാഷ് അവാർഡും ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 351 പൗണ്ടും, മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 151 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിക്കും.

മുൻ വർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും മികച്ച രീതിയിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കാനാണ് സഹൃദയ ലക്ഷ്യമിടുന്നത്. മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ക്രമീകരിക്കുന്നുണ്ട്. ഗ്രൗണ്ടിനോടനുബന്ധമായി തന്നെ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക :-

അജിത്ത് വെൺമണി 07957 100426

ബിബിൻ എബ്രഹാം 07534893125

മനോജ് കോത്തൂർ 07767 008991

വിജു വറുഗീസ് 07984 534481

ദീപു പണിക്കർ 07473 479236

സേവ്യർ ഫ്രാൻസിസ് 07897 641637