ലണ്ടന്‍: വിവാദ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ഹോം സെക്രട്ടറി സാജിദ് ജാവിദ്. പാകിസ്ഥാന്‍ വംശജരായ ചിലര്‍ രാജ്യത്ത് ഗ്യാംഗുകള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഹോം സെക്രട്ടറി ട്വിറ്ററില്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഏഷ്യന്‍ വംശജരായ പീഡോഫീലുകള്‍ അവസാനം നീതിപീഠത്തിന് മുന്നിലെത്തിയിരിക്കുന്നുവെന്നായിരുന്നു ഹോം സെക്രട്ടറിയുടെ ട്വീറ്റ്. ഏഷ്യന്‍ വംശജരെന്ന പ്രസ്താവന ഒരു സംസ്‌ക്കാരത്തെ മുഴുവന്‍ അപമാനിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി റേഡിയോ-4 നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.

ഗ്യാംഗ് അക്രമ സംഭവങ്ങള്‍ ഇല്ലാതാക്കുകയെന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ജനങ്ങള്‍ സുരക്ഷയൊരുക്കുകയെന്നത് എന്നില്‍ അര്‍പ്പിക്കപ്പെട്ട കടമയുമാണ്. അതിനാല്‍ ഇത്തരം ഗ്യാംഗുകളെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും സാജിദ് ജാവിദ് വ്യക്തമാക്കി. ഹഡ്ഡര്‍സ്ഫീല്‍ഡില്‍ 20 അംഗങ്ങള്‍ അടങ്ങിയ ഗ്യാംഗ് ചെറിയ കുട്ടികളെയും സ്ത്രീകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തോടെയാണ് രൂക്ഷ പ്രതികരണവുമായി സാജിദ് ജാവിദ് രംഗത്ത് വന്നത്. ഇവരെക്കുറിച്ചാണ് ഏഷ്യക്കാരായ പീഡോഫീലുകള്‍ എന്ന് ഹോം സെക്രട്ടറി പ്രസ്താവനയിറക്കിയതെങ്കിലും ഏഷ്യക്കാരെന്ന വാക്ക് കുടിയേറ്റ വിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

സാജിദ് ജാവിദ് പാക് വംശജനാണ് എന്നിട്ട് പോലും ഏഷ്യന്‍ സംസ്‌ക്കാരത്തെ ഒന്നടങ്കം അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. രാജ്യത്ത് ഗ്യാംഗുകളെ വളര്‍ത്തിയെടുക്കുന്നതില്‍ പാക് വംശജരുടെ പങ്ക് വലുതാണെന്ന് ഹോം സെക്രട്ടറി പറയുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. പാക് വംശജരുടെ ഇത്തരം അക്രമവാസനയ്ക്ക് പിന്നില്‍ സാംസ്‌ക്കാരികമായ കാരണങ്ങള്‍ കൂടിയുണ്ടെന്ന് റേഡിയോ-4ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കൃത്യമായ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരക്കാര്‍ രാജ്യം നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.